ശബരിമലയാത്രക്കിടയിൽ മരണമടയുന്നവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം ഇൻഷുറൻസ് തുകയ്ക്കുള്ള കവറേജ് സംസ്ഥാന വ്യാപകമാക്കി. ആംബുലൻസിൽ മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് ദേവസ്വം ബോർഡ് വഹിക്കും
സന്നിധാനം: മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത്. സന്നിധാനത്തെ പോലീസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. തീർഥാടനകാലത്തേക്കായി 18,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിൽ 3500 ഉ ദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലീസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
തീർഥാടകർ നിർദേശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണമെന്നും എഡിജിപി അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെയുള്ള 70,000 പേരേയും സ്പോട്ട് ബുക്കിങ്ങിലൂടെയുള്ള 20,000 പേരേയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വെർച്വൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനകാലം സുഗമവും പരാതിരഹിതവുമാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ പൂർത്തിയാക്കിയതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ പ്രതികരിച്ചു. മൂന്നൊരുക്കങ്ങൾ അഞ്ചു മാസം മുമ്പ് ആരംഭിച്ചിരുന്നു. ശബരിമലയുലേക്കുള്ള എല്ലാ പാതകളും സഞ്ചാരയോഗ്യമാക്കി. പാർക്കിങ് മെച്ചപ്പെടുത്തി. ശുചീകരണത്തിന് പ്രത്യേക സേനയെ വിന്യസിച്ചു.
പമ്പയിലെ ജർമൻ പന്തലിൽ 4,000 പേർക്ക് വിരിവയ്ക്കാം. 12,000 പേർക്ക് പമ്പാ സ്‌നാനം നടത്താം. പമ്പയിൽ 10 പുതിയ നടപ്പന്തലുകൾ ഒരുക്കി. നിലയ്ക്കലിൽ രണ്ടായിരം വാനങ്ങൾ അധികമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. കുറവുകളില്ലാത്ത ദർശനമൊരുക്കാൻ സന്നിധാനത്തേക്കുള്ള ദുരം സൂചിപ്പിക്കുന്ന വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോർഡുകൾ, അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരുകൾ ഉൾപ്പെടുത്തി യൂട്ടിലിറ്റി ബോർഡുകൾ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.
സന്നിധാനത്ത് 24 മണിക്കുറും പ്രവർത്തിക്കുന്ന സൗജന്യ ഫിസിയോതെറാപ്പി സെൻ്ററും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






