ഹൈദരാബാദ്: വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും ഏകദിന ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വർധിച്ചതോടെ ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ, ബിസിസിഐ വെറ്ററൻ താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റ് പങ്കാളിത്തം നിർബന്ധമാക്കിയതായി റിപ്പോർട്ട്. ടെസ്റ്റുകളിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച രോഹിതും കോലിയും 50 ഓവർ ഫോർമാറ്റിൽ മാത്രമേ സജീവ ക്രിക്കറ്റ് കളിക്കാരായി തുടരുന്നുള്ളൂ. അതിനാൽ, തിരഞ്ഞെടുപ്പിനുള്ള താരങ്ങളുടെ മാച്ച് ഫിറ്റ്നസ് വലിയ ചർച്ചാ വിഷയമായി മാറി. ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പിന് മുന്നോടിയായി, വിജയ് ഹസാരെ ട്രോഫിയിൽ ഇരുവരുടെയും പങ്കാളിത്ത സാധ്യതയാണ് ക്രിക്കറ്റ് ലോകം നോക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസിഎ) അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിലെ ഒരു റിപ്പോർട്ട് പറയുന്നു. മറുവശത്ത്, ആഭ്യന്തര ഏകദിന ടൂർണമെന്‍റില്‍ തന്‍റെ ലഭ്യതയെക്കുറിച്ച് കോലി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ‘ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങണമെന്ന് ബോർഡും ടീം മാനേജ്‌മെന്‍റ് ഇരുവരെയും അറിയിച്ചിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതിനാൽ, മത്സരക്ഷമത നിലനിർത്താൻ അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ വൃത്തങ്ങൾ എക്‌സ്‌പ്രസിനോട് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടർന്ന് ബിസിസിഐ ഇതേ നിർദ്ദേശം നല്‍കിയപ്പോള്‍, കോലിയും രോഹിതും രഞ്ജി ട്രോഫിയില്‍ ഓരോ മത്സരത്തിൽ പങ്കെടുത്തിരുന്നു. നവംബർ 26 ന് ആരംഭിക്കാനിരിക്കുന്ന സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂർണമെന്‍റിലും ടീമിനു വേണ്ടി കളിക്കാൻ രോഹിത് എംസിഎയെ അറിയിച്ചതായാണ് സൂചന.
ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതിന്‍റെ പ്രാധാന്യം ബിസിസിഐ സെലക്ഷൻ കമ്മിറ്റി മേധാവി അജിത് അഗാർക്കർ അടുത്തിടെ പറഞ്ഞിരുന്നു.’നേരത്തെ, കളിക്കാർ ലഭ്യമാകുമ്പോഴെല്ലാം അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു. വേണ്ടത്ര ഇടവേള ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സ്വയം മൂർച്ചയുള്ളതാക്കാനും ക്രിക്കറ്റ് കളിക്കാനും കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിതെന്ന് അഗാർക്കർ വ്യക്തമാക്കി.
ഐസിസി ചാമ്പ്യൻസ് ട്രോഫി അവസാനിച്ചതിനുശേഷം ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലൂടെയാണ് ഇരുവരും ആദ്യമായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഒരു അർധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടി രോഹിത് കളിയിലെ താരമായി. മറുവശത്ത്, പരമ്പരയിലെ അവസാന മത്സരത്തിൽ 74 റൺസ് നേടി കോലിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.





