കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ ഇന്നലെ നടന്ന മത്സരത്തില്‍ കണ്ണൂർ വാരിയേഴ്‌സും തൃശൂർ മാജിക് എഫ്‌സിയും ഓരോ ഗോളടിച്ച് പിരിഞ്ഞു. ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി സമയത്ത് നേടിയ ഗോളിനാണ് തൃശൂർ കണ്ണൂരിനെ സമനിലയിൽ തളച്ചത്. കണ്ണൂരിനായി യുവതാരം മുഹമ്മദ് സിനാനും തൃശൂരിനായി ബിബിൻ അജയനും ഗോൾ നേടി. കണ്ണൂരിന്‍റെ ആദ്യ ഹോം മത്സരത്തിനായി 18,656 കാണികളായിരുന്നു സാക്ഷികളായത്.
കളിയുടെ പതിനേഴാം മിനിറ്റിൽ തൃശൂരിന്‍റെ സെർബിയൻ താരം ഡേജൻ ഉസലാക് പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് അണ്ടർ 23 താരം അലൻ ജോൺ. മുപ്പത്തിയൊന്നാം മിനിറ്റിൽ കണ്ണൂരിന് മികച്ച അവസരം ലഭിച്ചു. എസിയർ ഗോമസ് എടുത്ത കോർണർ നേരിട്ട് സ്വീകരിച്ച അഡ്രിയാൻ സെർഡിനേരോ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഗോൾ പോസ്റ്റിന് മുന്നിൽ എസ് കെ ഫയാസ് കാണിച്ച ജാഗ്രത തൃശൂരിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചു. കണ്ണൂരിന്‍റെ ആക്രമണനിരയും തൃശൂരിന്‍റെ പ്രതിരോധവും ഏറ്റുമുട്ടിയ ആദ്യപകുതി ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു. രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ തൃശൂർ ഗോളിനടുത്തെത്തി.
ലെനി റോഡ്രിഗസ് ഡിഫൻസീവ് മിഡ്‌ഫീൽഡറുടെ റോളിൽ തിളങ്ങിയതാണ് തൃശൂരിനെ പലപ്പോഴും ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്. കളിയുടെ അവസാന മിനിറ്റുകളിൽ ഇവാൻ മാർക്കോവിച്ച്, ഫൈസൽ അലി, ഫ്രാൻസിസ് അഡോ എന്നിവരെ പകരക്കാരായി എത്തിച്ച് തൃശൂർ ഗോൾ തിരിച്ചടിക്കാനിറങ്ങി. കളി അവസാനഘട്ടത്തിലെത്തിയതോടെ ആവേശം ഇരട്ടിയായി. ഇരു പകുതികളിലേക്കും പന്ത് കയറിയിറങ്ങി.






