പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായിരുന്ന റഫാല്‍ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ബുധനാഴ്ച ഹരിയാനയിലെ അംബാലയിലെ വ്യോമസേനാ താവളത്തില്‍ നിന്നാണ് രാഷ്ട്രപതിയെയും വഹിച്ച് യുദ്ധവിമാനം ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് അതേ വ്യോമസേനാ താവളത്തില്‍ നിന്ന് മറ്റൊരു യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് അകമ്പടി സേവിച്ചു.
രാവിലെ 11 മണിക്കാണ് ചരിത്രനിമിഷത്തിന് രാഷ്ടം സാക്ഷ്യം വഹിച്ചത്. റഫാല്‍ യുദ്ധവിമാനത്തില്‍ കയറുന്നതിന് മുന്‍പ് യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാര്‍ ഉപയോഗിക്കുന്ന ജി-സ്യൂട്ട് രാഷ്ട്രപതി ധരിച്ചിരുന്നു. കൈയില്‍ ഹെല്‍മെറ്റ് പിടിച്ച് സണ്‍ ഗ്ലാസ് ധരിച്ച മുര്‍മു പൈലറ്റിനൊപ്പം ചിത്രങ്ങള്‍ക്കും പോസ് ചെയ്തു. യുദ്ധവിമാനത്തില്‍ നിന്ന് രാഷ്ട്രപതി കൈവീശി കാണിച്ചു. ഇന്ന് രാവിലെ വ്യോമസേനാ താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സൈനികര്‍ സ്വീകരിച്ചത്.
2023 ഏപ്രിലില്‍ അസമിലെ തേസ്പൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിലും ഇന്ത്യന്‍ സായുധ സേനയുടെ പരമോന്നത കമാന്‍ഡറായ മുര്‍മു പറന്നുയര്‍ന്നിരുന്നു. മുന്‍ രാഷ്ട്രപതിമാരായ എ പി ജെ അബ്ദുള്‍ കലാമും പ്രതിഭാ പാട്ടീലും യഥാക്രമം 2006 ജൂണ്‍ 8 നും 2009 നവംബര്‍ 25 നും പൂനെയ്ക്കടുത്തുള്ള വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളില്‍ പറന്നുയര്‍ന്നതിന് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു.
ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിച്ച റഫാല്‍ യുദ്ധവിമാനങ്ങള്‍ 2020 സെപ്റ്റംബറിലാണ് അംബാലയിലെ വ്യോമസേനാ സ്റ്റേഷനില്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.







