പട്‌ന: ബീഹാറിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതികൾ റദ്ദാക്കുമെന്ന് ആർജെഡി നേതാവും മഹാഗത്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. സീമാഞ്ചൽ മേഖലയിലെ മണ്ഡലങ്ങളിൽ പ്രചാരണം നടത്തവേയാണ് തേജസ്വി നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയും ബഹുസ്വരതയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ബീഹാറിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും. ഭരണഘടനയിലെ സമത്വത്തിനെതിരായ നടപടിയാണ് വഖഫ് ഭേദഗതി. ഈ രാജ്യം എല്ലാവരുടേതുമാണ്. ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യൻ എല്ലാവരും രാജ്യത്തിനായി ത്യാഗം ചെയ്തിട്ടുണ്ട്. ഭരണഘടന എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുന്നു.”- തേജസ്വി യാദവ് പറഞ്ഞു.
മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ തേജസ്വി രൂക്ഷ വിമർശനവും യോഗത്തിൽ നടത്തി. ബീഹാറിൽ ആർഎസ്എസിനും ബിജെപിയ്ക്കും ഇടം നൽകിയത് നിധീഷ് കുമാറാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആർജെഡി ഒരിക്കലും തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, അധികാരത്തിൽ വന്നാൽ ബിഹാറിലെ പഞ്ചായത്തിരാജ് സംവിധാനത്തിലെ പ്രതിനിധികളുടെ അലവൻസുകൾ ഇരട്ടിയാക്കുമെന്ന് തേജസ്വി യാദവ് ഞായറാഴ്ച വാഗ്ദാനം ചെയ്തിരുന്നു.
പഞ്ചായത്തിരാജ് സംവിധാനത്തിൽ മൂന്ന് തലത്തിലുള്ള ഭരണം ഉൾപ്പെടുന്നു. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളാണ് ബിഹാറിലുള്ളത്. അധ്യക്ഷന്മാർ ‘മുഖ്യ’ (ഗ്രാമ പഞ്ചായത്ത്), ‘പ്രമുഖ്’ (പഞ്ചായത്ത് സമിതി), ‘അധ്യക്ഷ’ (സില പരിഷത്ത്) എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. കൂടാതെ 50 ലക്ഷത്തിന്റെ ഇൻഷുറൻസും ഉറപ്പു നൽകുന്നതായി തേജസ്വി പറഞ്ഞു.
നവംബർ ആറിനും 11 നും രണ്ടു ഘട്ടങ്ങളിലായാണ് ബിഹാറിലെ തെരഞ്ഞെടുപ്പ്. 243 നിയമസഭാ സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി പ്രസാദ് യാദവാണ് ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ബിഹാറിലെ കോൺഗ്രസ് നിരീക്ഷകൻ അശോക് ഗെഹ്ലോട്ട് ആണ് ഇന്ത്യ സഖ്യത്തിൻറെ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. മുകേഷ് സാഹ്നി ആണ് ഉപമുഖ്യമന്ത്രി സ്ഥാനാർഥി. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.






