നിലവാരമില്ലാത്ത ചേരുവുകൾ ഉപയോഗിച്ച് നിർമിച്ച മരുന്നുകൾ ഉപയേഗിച്ചതിനെ തുടർന്ന് 20 കുട്ടികൾക്ക് മരിച്ചിരുന്നു. ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ ചെന്നൈ സോണൽ ഓഫിസുകളിലാണ് ഇഡി സംഘം റെയ്‌ഡ് നടത്തിയത്.
മധ്യപ്രദേശിലെ ചുമമരുന്ന് ദുരന്തത്തിന് കാരണമായ ശ്രേഷൻ ഫാർമസിയുടെ ഏഴ് മരുന്ന് നിർമാണ കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് റെയ്‌ഡ്. ചെന്നൈയിലെ ഏഴ് കേന്ദ്രങ്ങളിലാണ് തിങ്കളാഴ്‌ച റെയ്‌ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവാരമില്ലാത്ത ചേരുവുകൾ ഉപയോഗിച്ച് നിർമിച്ച മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്നാണ് 20 കുട്ടികൾക്ക് മരിച്ചതെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇഡിയുടെ നടപടി.
ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ ചെന്നൈ സോണൽ ഓഫിസുകളിലാണ് ഇഡി റെയ്‌ഡ് നടത്തിയത്. തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വസതികളിൽ ഉൾപ്പെടെ റെയ്‌ഡ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മായം ചേർത്ത മരുന്നിൻ്റെ നിർമാണവും വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വരുമാനവും കണ്ടെത്തുകയാണ് അന്വേഷണത്തിൻ്റെ ലക്ഷ്യം.
ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന കോൾഡ്രിഫ് ചുമമരുന്ന് നിലവാരമില്ലാത്താണ് എന്ന് റിപ്പോർട്ട് വന്നിരുന്നു. തുടർന്ന് കേരളം, തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോൾഡ്രിഫ് ചുമമരുന്നിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിൽ നിന്നും നിർമിച്ച കോൾഡ്രിഫ് ചുമമരുന്നിൽ ഡൈ എത്‌ലീൻ ഗ്ലൈക്കോൾ എന്ന വിലകുറഞ്ഞ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്‌തു വലിയ അളവിൽ ചേർത്തിരിക്കുന്നതായി കണ്ടെത്തിയിരുന്നു.
രണ്ട് വയസു വരെയുള്ള കുട്ടികൾക്ക് ചുമമരുന്ന് നൽകരുതെന്ന് ഡോക്‌ടർമാർക്കും കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്ന് ഫാർമസിസ്റ്റുകൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതേ തുടർന്ന് നിർദേശം നൽകി. പൊതു താത്പര്യം മുൻനിർത്തി പുറപ്പെടുവിച്ച കർശനമായ നിർദേശം പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു. കോൾഡ്രിഫ് ചുമമരുന്ന് നിർമാണ കമ്പനിയായ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥനെ ഒക്‌ടോബർ 9 ന് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഒളിവിലായിരുന്ന ജി രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർ ചത്രത്തിൽ പ്രവർത്തിക്കുന്ന ശ്രേഷൻ ഫാർമ എന്ന യൂണിറ്റ് നിർമിക്കുന്ന ‘കോൾഡ്രിഫ്’ ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ വിവിധ ജില്ലകളിലായി 20 കുട്ടികള്‍ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്‌തത്. 2022 ഒക്‌ടോബറിൽ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 70 കുട്ടികളും ഉസ്‌ബക്കിസ്ഥാനിൽ 18 കുട്ടികളും മരിച്ച സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അന്നു മുതൽ മരണത്തിന് പിന്നിലെ ഇന്ത്യൻ മരുന്നു കമ്പനികളുടെ പങ്കിനെ കുറിച്ച് ലോക ആരോഗ്യ സംഘടന സൂചിപ്പിച്ചിരുന്നു.






