ഏഷ്യാ കപ്പ് ടൂർണമെന്റില്‍ നിന്ന് തനിക്ക് ലഭിക്കുന്ന മുഴുവൻ മാച്ച് ഫീയും രാജ്യത്തെ സായുധ സേനയ്ക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും നൽകുമെന്ന് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു. ആവേശകരമായ ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് ചാമ്പ്യന്മാരായതിനു പിന്നാലെയാണ് സൂര്യ സമൂഹമാധ്യമത്തിൽ പ്രഖ്യാപനം നടത്തിയത്.
നമ്മുടെ സായുധ സേനയ്ക്കും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനായി ഈ ടൂർണമെന്റിലെ എന്റെ മാച്ച് ഫീസ് നല്‍കാനാണ് തീരുമാനം. എന്റെ ചിന്തകളിൽ എപ്പോഴും നിങ്ങളുണ്ടാകും. ജയ് ഹിന്ദ്- സൂര്യകുമാർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തകർത്തപ്പോൾ വിജയം ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ആക്രമണത്തിലെ ഇരകൾക്കുമാണ് സൂര്യകുമാർ യാദവ് സമർപ്പിച്ചത്.
അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ ഇന്ത്യൻ കളിക്കാർക്ക് ഒരു മത്സരത്തിന് ₹400,000 ലഭിക്കും. സൂര്യകുമാർ കളിച്ച ഏഴ് മത്സരങ്ങൾക്ക് ആകെ 280,000 രൂപയാകും ലഭിക്കുക. ടൂർണമെന്റിലുടനീളം പാകിസ്ഥാൻ ടീമുമായി യാതൊരു ഇടപാടുകളും ഇന്ത്യൻ ടീം നടത്തില്ലായിരുന്നു. തുടർച്ചയായി മൂന്ന് ഞായറാഴ്ചകളിലും സൽമാൻ അലി ആഗയുടെ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി. ഏഷ്യാ കപ്പ് വിജയിച്ചതിന്റെ സമ്മാനത്തുക സ്വീകരിക്കുന്നതിലും പാകിസ്ഥാന്റെ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നതില്‍ നിന്നും ടീം ഇന്ത്യ വിട്ടുനിന്നു. ഇതേ തുടര്‍ന്ന് ബിസിസിഐ ഇന്ത്യൻ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ₹21 കോടി സമ്മാനത്തുക നൽകുമെന്ന് പ്രഖ്യാപിച്ചു.
പാകിസ്ഥാനിലെ പ്രമുഖ നേതാക്കളിൽ ഒരാളായ എസിസി പ്രസിഡന്റില്‍ നിന്ന് 2025 ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചുവെന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 146 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിൽ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി.
കുൽദീപ് യാദവിന്റെ 4/30 എന്ന മികച്ച സ്പെല്ലിംഗ് പാകിസ്ഥാന്റെ ശക്തമായ തുടക്കത്തെ തകർത്തെറിഞ്ഞു. 84/0 എന്ന സ്കോറിൽ നിന്ന് പാക് പടയെ 146 ആക്കി കുറച്ചു. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാൻ്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍, തിലക് വർമ്മ 69 റൺസ് നേടി പുറത്താകാതെ നിന്നു. ശിവം ദുബെയുടെ (33) പ്രകടനം നിര്‍ണായകമായി. സഞ്ജു സാംസണ് 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.






