കൊല്ലം : ഭർത്താവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.ചിതറ ഭജനമഠം സ്വദേശി അശ്വതിയെ കഴിഞ്ഞ ജൂൺ 30 നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് രഞ്ജിത്തിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കാട്ടി ബന്ധുക്കൾ റൂറൽ എസ്പിക്ക് പരാതി നൽകി. പിന്നാലെ പുനലൂർ ഡിവൈഎസ്പി അനിൽദാസ് നേതൃത്വത്തിൽ അന്വേഷണം നടത്തി. രഞ്ജിത്ത് നിരന്തരമായി അശ്വതിയെ മർദിക്കുമായിരുന്നുവെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു.നേരത്തെ ഇയാൾക്കെതിരെ അശ്വതി കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് പരാതികൾ നൽകിയിരുന്നു. എന്നാൽ പരാതി ഒത്തുതീർപ്പാക്കി ഒരുമിച്ച് താമസിക്കവെയാണ് ആത്മഹത്യ.
ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കൽ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കടക്കൽ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അനിൽദാസിന്റെ നിർദേശത്തെ തുടർന്നാണ് അറസ്റ്റ്. വിഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.