പഠനത്തോടൊപ്പം കൃഷിയറിവുകളും; മാതൃകയായി പന്നിക്കോട് എയുപി സ്‌കൂൾ, കുട്ടിക്കർഷകരുടെ കൃഷി പോളി ഹൗസ് രീതിയില്‍

0
48

കോഴിക്കോട്: കൊടിയത്തൂർ പന്നിക്കോട് എയുപി സ്‌കൂളിലെ വിദ്യാർഥികൾ പുസ്‌തകത്താളുകളിലെ അക്ഷരങ്ങൾക്കൊപ്പം കൃഷിപാഠം കൂടിയാണ് പഠിക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് കാർഷിക അറിവിനൊപ്പം പ്രായോഗിക പരിശീലനവും ലഭിക്കുന്നു.

വിദ്യാർഥി അധ്യാപക കർഷക കൂട്ടായ്‌മ ആണ് സ്‌കൂളിൽ കൃഷി ഇറക്കി പരിപാലിക്കുന്നത്. പഞ്ചായത്തംഗങ്ങളടക്കം നിരവധി ആളുകൾ കൃഷിയിടത്തിലെ പങ്കാളികളാണ്. എന്നാൽ എല്ലായിടത്തെയും പോലെ സാധാരണ കൃഷി രീതിയിലല്ല ഇവിടെ കൃഷിയിറക്കിയത്. മഴയും വെയിലും ഏൽക്കാതെ ഏതുകാലത്തും കാർഷിക ഉത്‌പന്നങ്ങൾ വിളയിച്ചെടുക്കാൻ പാകത്തിനുള്ള പോളി ഹൗസ് സംവിധാനത്തിലാണ് കൃഷി ഇറക്കിയത്.

കുട്ടികൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതും കൃഷിക്കൊപ്പം കൂടുന്നതും സ്‌കൂളിനോട് ചേർന്നുള്ള കർഷകനായ സുനീഷാണ്. സുനീഷിൻ്റെ മനസിൽ തോന്നിയ ചെറിയ ആശയമാണ് പോളി ഹൗസ് കൃഷിരീതിക്ക് തുടക്കമായത്. അതിനൊപ്പം കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് എന്നും നല്ല പച്ചക്കറികൾ ലഭ്യമാക്കണം എന്ന തോന്നലും കൂടി കൃഷിരീതിക്ക് കാരണമായി.

പോളി ഹൗസ് കൃഷിരീതി എന്ന ആശയം അറിഞ്ഞ് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കും സഹായവുമായി മുന്നിൽ നിന്നു. കൃഷിക്കാവശ്യമായ തൈകൾ നൽകിയത് സർവീസ് സഹകരണ ബാങ്കാണ്. കൊടിയത്തൂർ കൃഷി ഭവനും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കുട്ടികളുടെ കൃഷിക്ക് വേണ്ട എല്ലാ പിന്തുണയുമായി മുന്നിലുണ്ട്.

സ്‌കൂളിലേക്ക് വരുന്ന വഴിയിലും മറ്റിടങ്ങളിലുമെല്ലാം കൃഷിയും കർഷകരെയും കാണുമ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു കുട്ടികൾ. എന്നാൽ ഇന്ന് സ്വന്തമായി കൃഷിയിലേക്ക് ഇറങ്ങാനും കൃഷിയെക്കുറിച്ച് അടുത്തറിയാനും സാധിച്ചപ്പോൾ വലിയ മാനസിക ഉല്ലാസമാണ് ലഭിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.

മിക്ക കുട്ടികൾക്കും ആദ്യത്തെ അനുഭവമാണ് കൃഷിയും കാർഷിക പരിചരണവുമെല്ലാം. പഠനം കഴിഞ്ഞുള്ള ഒഴിവു സമയങ്ങൾ കുട്ടികൾ കൃഷിക്കായി മാറ്റിവയ്‌ക്കുന്നു. ഏറെ ആസ്വദിച്ചാണ് കുട്ടികളെല്ലാം കൃഷിയിലേക്കിറങ്ങിയത്. ഇവരെ സഹായിക്കാൻ മുതിർന്നവർ ഒപ്പം കൂടുകയും വേണ്ട നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു.

നിരവധി പച്ചക്കറികളും സസ്യങ്ങളും സ്‌കൂൾ കൃഷിയിടത്തിലുണ്ട്. “വെണ്ട, വഴുതന, പച്ചമുളക്, തക്കാളി എന്നിവയാണ് കൂടുതലായി കൃഷിയിറക്കിയത്, അതിനൊപ്പം മത്തനും ഇളവനും പടവലവും കൃഷി ചെയ്‌തിട്ടുണ്ട്, ഇതിനുപുറമെ ചെണ്ടുമല്ലി പൂ കൃഷിയും ചെറിയ രീതിയിൽ ആരംഭിച്ചു, ഔഷധ സസ്യങ്ങളും പോളി ഹൗസിൻ്റെ ഒരു ഭാഗത്ത് വളർത്തുന്നുണ്ട്” എന്ന് കർഷകനായ സുനീഷ്‌ ഇടിവി ഭാരതിനോട് പങ്കുവച്ചു.

അങ്ങനെ കാലത്തിനൊത്ത മാറ്റത്തിലൂടെ കാർഷിക രീതികൾ മുന്നോട്ടു കൊണ്ടുപോയി പന്നിക്കോട് എ യു പി സ്‌കൂൾ മാതൃകയാകുകയാണ്. ഇവിടുന്ന് പഠനം കഴിഞ്ഞ് ഇറങ്ങുന്നതോടെ വിദ്യാർഥികൾ പുതിയ കാർഷിക പാഠം കൂടി സ്വായത്തമാക്കും. കൂടാതെ ജൈവ രീതിയിലുള്ള പച്ചക്കറികൾ സ്വയം ഉത്പാദിപ്പിച്ച് ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം കൂടി ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here