പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പിന്തുടർന്ന് ഉപദ്രവിച്ചെന്നും അതുവഴി സ്ത്രീകൾക്ക് മാനസിക പീഡനം ഉണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 78(2), 351 കേരള പോലീസ് ആക്ട് 120(0) പ്രകാരമാണ് കേസെടുത്തത്.
ക്രൈംബ്രാഞ്ചിന് പരാതി നൽകിയവരുടെ മൊഴി ഉടനെടുത്തേക്കും. ഇതിന് ശേഷം യുവതികളുടെ മൊഴിയെടുക്കാനാണ് തീരുമാനം. രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ സമൂഹത്തിന് അവഗണിക്കാൻ കഴിയാത്ത വളരെ ഗുരുതരമായ വിഷയമായി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“നമ്മുടെ സമൂഹം പറഞ്ഞിട്ടുണ്ട്, അങ്ങനെയുള്ള ഒരാൾ സീറ്റിൽ ഇരിക്കരുതെന്ന്. എത്ര നേരം ഇങ്ങനെ ഇരിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. ഒരാൾ മാത്രമല്ല, ഒന്നിലധികം പേർ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്,” വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
“ഒരു സംഭാഷണത്തിൽ, ഗർഭഛിദ്രത്തെക്കുറിച്ച് പറയുന്നുണ്ട്, ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ ആ വ്യക്തിയെ കൊല്ലാൻ അധികം സമയമെടുക്കില്ല. ഇത് എത്രത്തോളം ക്രിമിനൽ രീതിയിലാണെന്ന് നമ്മൾ കാണണം. ഇതുവരെ ഇത്തരമൊരു സംഭവം നമ്മൾ ഒരിക്കലും അനുഭവിച്ചിട്ടില്ല.”-മുഖ്യമന്ത്രി പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
നിരവധി സ്ത്രീകൾ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.യുവ നടി റിനി ആൻ ജോർജ്, എഴുത്തുകാരി ഹണി ഭാസ്കരൻ, ട്രാൻസ്‌ജെൻഡർ അവന്തിക എന്നിവരടക്കം എംഎൽഎയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
പ്രാഥമികാംഗത്വത്തിൽ പുറത്താക്കി
ഇതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കിയിരുന്നു. നിലവിൽ സസ്പെൻഷനിലാണ് എംഎൽഎ. ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.
പാർട്ടി സ്ത്രീകളുടെ അന്തസ്സിന് മുൻഗണന നൽകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് കെപിസിസി നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സിപിഐഎമ്മും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.








