അയ്യങ്കാളിയുടെ 162-ാം ജന്‍മവാര്‍ഷികദിനമാണിന്ന്.

0
82

ഇന്ന് അയ്യങ്കാളി ജയന്തി. ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കും എതിരെ അഹോരാത്രം പോരാടിയ അയ്യങ്കാളിയുടെ 162-ാം ജന്‍മവാര്‍ഷികദിനമാണിന്ന്. അടിച്ചമര്‍ത്തപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും ശബ്ദമായിരുന്നു അയ്യങ്കാളി.

അയിത്തം കൊടികുത്തിവാണകാലത്ത് തൊട്ടുകൂടായ്മക്കും വിവേചനങ്ങള്‍ക്കുമെതിരെ പോര്‍മുഖം തുറന്ന ധീരനേതാവായിരുന്നു അയ്യങ്കാളി. എല്ലാ ജാതിക്കാര്‍ക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിനായി നടത്തിയ നെടുമങ്ങാട് ചന്തലഹളയും വില്ലുവണ്ടിയാത്രയും ദളിതരുടെ വസ്ത്രധാരണത്തിനുള്ള സമരങ്ങളും നീതിക്കായുള്ള പോരാട്ടങ്ങളായി.

1914ലെ കല്ലുമാല സമരം കേരള ചരിത്രത്തിലെ സുപ്രധാന അധ്യായമായി. ജന്മി-കുടിയാന്‍ ബന്ധം നിലനിന്നിരുന്ന കാലത്ത് ഉച്ചനീചത്തങ്ങള്‍ക്കും ചൂഷണത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1907ല്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചു. അസമത്വം അനുഭവിച്ച എല്ലാ ജാതിമതസ്ഥരുടേയും ഉന്നമനമായിരുന്നു സംഘടനയുടെ ലക്ഷ്യം.

വിദ്യാഭ്യാസമെന്നത് ജാതി മത ചിന്തകള്‍ക്കപ്പുറം ആയിരിക്കണമെന്ന് ഒരു ജനതയോട് ആഹ്വനം ചെയ്തു അയ്യങ്കാളി. തുടര്‍ച്ചയായ പ്രക്ഷോഭങ്ങളിലൂടെ എല്ലാവര്‍ക്കും സ്‌കൂളുകളില്‍ പഠിക്കാനുള്ള അവകാശം നേടിയെടുത്തു. 1914 മേയ് മാസത്തില്‍ ‘സാധുജന പരിപാലിനി’ പത്രം തുടങ്ങി.

ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂര്‍ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചു. അരികുവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ നവോത്ഥാനനായകന്‍ വിടവാങ്ങിയത് 1941 ജൂണ്‍ 18നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here