സംസ്ഥാനത്തെ മിക്ക പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സെപ്റ്റംബര്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി അറിയിച്ചു. താലൂക്, താലൂക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലാണ് പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കുക.
സംസ്ഥാനത്തെ മിക്ക പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷന്‍ ആരംഭിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് ഒപി ടിക്കറ്റ് എടുക്കാം. കൂടാതെ ഇ-ഹെൽത്തിലൂടെ ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്യാനും സാധിക്കും.
എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് പലർക്കും അറിയില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ ഭൂരിഭാഗം പേരും മുതിര്‍ന്ന പൗരന്മാരാണ്. അതുകൊണ്ടാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടര്‍ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കുറിപ്പ് ആരോഗ്യമന്ത്രി സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
ഡോക്‌ടറെ കാണാന്‍ ടോക്കണെടുക്കാതെ വരുന്ന രോഗികള്‍ക്ക് സ്‌കാന്‍ എന്‍ ബുക്ക് ക്യൂ സഹായകരമാകും. ആശുപത്രികളില്‍ ഇതിന് വേണ്ടി മാത്രമായി ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഇത് മൊബൈലില്‍ സ്‌കാന്‍ ചെയ്‌താല്‍ രോഗിക്ക് ഒപി ടിക്കറ്റ് ഓണ്‍ലൈനായെടുക്കാം. റിസപ്ഷനിലെ ക്യൂ ഇതിലൂടെ ഒഴിവാക്കാനാകും.
മന്ത്രിയുടെ ഫേസ് ബുക്ക് പോസ്‌റ്റ്:
കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം (താലൂക്, താലൂക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ , ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളജുകൾ ) മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്റ്റംബർ ഒന്ന് മുതൽ.
സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയ്ന്‍മെന്‍റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി. ഇ ഹെൽത്തിലൂടെയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതൽ മുതിർന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടർ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നത്.







