നമ്മളിപ്പോൾ പുതിയൊരു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അതിന്, ഇരുപത്തി ഒന്നാം നൂറ്റാണ്ട് മാറിയോ എന്നതാകും പലരുടെയും സംശയം. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിനൊപ്പം നമ്മൾ മറ്റൊരു പുതിയ നൂറ്റാണ്ടിലേക്ക് കൂടി പ്രവേശിച്ചു.
അതായത് കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ടില്‍. കൊല്ലവർഷം എന്നത് പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത വാക്കായിരിക്കും. കാരണം ഇംഗ്ലീഷ് കലണ്ടർ അടിസ്ഥാനമാക്കിയാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാള മാസവും വർഷവും മറന്നു തുടങ്ങിയിരിക്കുന്നു.
കേരളത്തിൻ്റേത് മാത്രമായ കാലഗണനാ രീതിയാണ് കൊല്ലവർഷം. ഓഗസ്‌റ്റ് 16 ന് ശനിയാഴ്‌ച കൊല്ലവര്‍ഷം 12 നൂറ്റാണ്ട് പൂര്‍ത്തിയാക്കി. ഓഗസ്‌റ്റ് 17ന് കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചു. മലയാളികളും പുതിയ നൂറ്റാണ്ടിലേക്ക് കടന്നു.
പുതിയനൂറ്റാണ്ട് മാത്രമല്ല. പുതിയ പതിറ്റാണ്ട്, പുതിയ വര്‍ഷം, പുതിയ മാസം, പുതിയ തീയതി എന്നിവയോടൊപ്പം പുതിയ ആഴ്‌ച എന്ന പ്രത്യേകതയും ഉണ്ട് പുതിയ നൂറ്റാണ്ടിന്. “കൊല്ലവര്‍ഷം 1201 ചിങ്ങം 01 ഞായര്‍”. ഇപ്പോൾ 46 വയസ് പിന്നിട്ടവര്‍ അതിഭാഗ്യവാന്മാരാണെന്ന് പറയപ്പെടുന്നു. അവര്‍ നാല് വൈവിധ്യ കലണ്ടറിൻ്റെ നൂറ്റാണ്ടുകള്‍ പിന്നിട്ടു. ഗ്രിഗോറിയന്‍ കലണ്ടറിൻ്റെയും ശകവര്‍ഷ കലണ്ടറിൻ്റെയും ഹിജ്റ വര്‍ഷത്തിൻ്റെയും കൊല്ലവര്‍ഷത്തിൻ്റെയും നൂറ്റാണ്ടുകൾ പിന്നിട്ടവരാണ് ഇവർ.
എ.ഡി. 825 ലാണ് മലയാളികള്‍ക്കായി കൊല്ലവര്‍ഷം പിറന്നത്. കേരളത്തില്‍ കൊല്ലം ജില്ല വാണിജ്യ കേന്ദ്രമായതിൻ്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട കലണ്ടറാണ് കൊല്ലവര്‍ഷം. കൊല്ലം വളരെ പ്രധാന്യമുള്ള തുറമുഖമായി ഉയര്‍ന്നതിനേ തുടര്‍ന്ന് പില്‍ക്കാലത്ത് ഇതര സംസ്ഥാനങ്ങളും കൊല്ലവര്‍ഷത്തെ സ്വീകരിച്ചു.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, എടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ 29 മുതല്‍ 32 വരെ ദിവസമുള്ള പന്ത്രണ്ട് മാസമാണ് കൊല്ലവര്‍ഷത്തിനുള്ളത്. ഓരോ മാസത്തിലും സൂര്യന്‍ അതാത് രാശിയില്‍ പ്രവേശിച്ച് സഞ്ചരിക്കുന്നതിനാലാണ് മാസത്തിന് സൗരരാശികളുടെ പേരു നല്‍കിയത്.
വേണാട്ടു രാജാവ് രാജശേഖര വര്‍മ്മയാണ് കൊല്ലവര്‍ഷത്തിന് തുടക്കമിട്ടത്. മുമ്പ് രാജ്യത്ത് പ്രചാരത്തിലിരുന്ന സപ്‌തര്‍ഷി വര്‍ഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണന രീതികളും ചേര്‍ത്ത് എ.ഡി. 825 ഓഗസ്‌റ്റ് 25 ന് വെള്ളിയാഴ്‌ചയാണ് കൊല്ലവര്‍ഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്.
പക്ഷേ ഓഗസ്‌റ്റ് 15 ചൊവ്വാഴ്‌ച അടിസ്ഥാനമാക്കിയായിരുന്നു കലണ്ടര്‍ രൂപവൽക്കരണം. ചിങ്ങത്തില്‍ മാസം തുടങ്ങിയെങ്കിലും മലബാറില്‍ ആ കലണ്ടര്‍ എത്തുവാന്‍ ഒരുമാസം വൈകി. അതുകൊണ്ടുതന്നെ മലബാറില്‍ ആദ്യമാസം കന്നിയായി മാറി.
പക്ഷേ പില്‍ക്കാലത്ത് ചിങ്ങമാസം തന്നെ വര്‍ഷാരംഭമായി കേരളമെമ്പാടും സ്ഥിരീകരിച്ചുവെന്ന് കലണ്ടർ വിദഗ്‌ധനായ കെ കെ കീറ്റുകണ്ടി അഭിപ്രായപ്പെട്ടു. മലയാളികളില്‍ പലരും വിവാഹം, ആണ്ടുശ്രാദ്ധം, പിറന്നാള്‍, ഉത്സവം തുടങ്ങിയവയ്ക്ക് ഇപ്പോഴും കൊല്ലവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകള്‍ നിശ്ചയിക്കുന്നത്.
കലണ്ടേറിയം എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് കലണ്ടര്‍ എന്ന പദം ഉണ്ടായത്. യേശുവിൻ്റെ ജനനത്തെ അടിസ്ഥാനമാക്കിയുള്ള കാലഗണന രീതി ലോകമെമ്പാടും പ്രചരിച്ചിരുന്നുവെങ്കിലും വിവിധ മേഖലകളില്‍ ആ പ്രദേശത്തെ അടിസ്ഥാനമാക്കി ചാന്ദ്ര- സൗര മാസക്കണക്കുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യയില്‍ ബി.സി. 76 ല്‍ ആരംഭിച്ച സപ്‌തര്‍ഷിവര്‍ഷം, ബി.സി. 65 ല്‍ ആരംഭിച്ച വിക്രമവര്‍ഷം, എ.ഡി. 78 ല്‍ ആരംഭിച്ച ശകവര്‍ഷം, എ.ഡി. 320 ല്‍ ആരംഭിച്ച ഗുപ്‌തവര്‍ഷം, എ.ഡി. 606 ല്‍ ആരംഭിച്ച ഹര്‍ഷവര്‍ഷം എന്നിവ ഉണ്ടായിരുന്നു. ഇന്നും ഇന്ത്യയില്‍ ആധുനിക ഗ്രിഗോറിയന്‍ വര്‍ഷത്തിന് പുറമേ ശകവര്‍ഷവും സര്‍ക്കാരിൻ്റെ വിവിധ രേഖകളിലും ശിലാഫലകങ്ങളിലും രേഖപ്പെടുത്താറുണ്ട്.








