ഒരു വർഷം മുൻപ് ഒരു ദുഃസ്വപ്നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ…! ഒരു നാടിനെ ഭൂപടത്തിൽനിന്നുതന്നെ മായ്ച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ബുധനാഴ്ച ഒരാണ്ട്.
കവർന്നത് 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ ജീവിതവുമാണ്. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ദുരന്തത്തിൽനിന്ന് കരകയറാൻ കേരളം കൈകോർത്തു. ദുരന്ത മേഖലയിൽ കരുതലും സ്നേഹവും നിറഞ്ഞു.. ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിനശ്രമത്തിലാണ് ജനങ്ങൾ. എന്നാൽ, ദുരന്തത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ബാക്കിയാകുന്നു. … ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. 400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഒരാള്‍ പോലും അവശേഷിക്കാതെ നാമാവശേഷമായത് 17 കുടുംബങ്ങൾ . ഉരുളുറപ്പുകൾ വെറുംവാക്കുകളാകുമ്പോൾ ഉറ്റവരും ഉടയവരുമടക്കം സർവവും നഷ്ടപ്പെട്ട ആ കുടുംബങ്ങൾ ഇപ്പോഴും താത്കാലികകേന്ദ്രങ്ങളിൽ ‘അഭയാർഥികളാ’ണ്. നിനച്ചിരിക്കാതെ നഷ്ടപ്പെട്ട കിടപ്പാടത്തിനു പകരമാകില്ലെങ്കിൽക്കൂടി, സ്വന്തമായി ഒരു വീടിനായി അവർ കാത്തിരിപ്പ് തുടരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാവീടിന്റെ നിര്‍മാണം അവസാനഘട്ടത്തിൽ. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കും വിധമുള്ള വീടുകളാണ് രൂപകല്പനചെയ്തിട്ടുള്ളത്. ഹൃദയ ഭൂമിയിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മാത്രം ബാക്കിയാകുന്നു .








