തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നൽകുന്നതിന് നിലവിൽ സ്റ്റേയില്ലെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. കരാർ റദ്ദാക്കപ്പെട്ടാൽ സ്വകാര്യ കമ്പനിക്ക് പണം തിരികെ നൽകേണ്ടി വരുമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു. സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രിയുടെ വിശദീകരണം. സ്വകാര്യവൽക്കരണത്തിന് എതിരായിരുന്നെങ്കിൽ കേരള സർക്കാർ എന്തിനാണ് ലേലത്തിൽ പങ്കെടുത്തതെന്നും ഹർദീപ് സിങ് പുരി ചോദിച്ചു.
50 വർഷം കഴിഞ്ഞാൽ നടത്തിപ്പ് അവകാശം എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് തന്നെ തിരികെ കിട്ടുമെന്ന് മനസിലാക്കണം. നടത്തിപ്പ് സ്വകാര്യകമ്പനിയെ ഏൽപ്പിച്ചാലും വിമാനത്താവളത്തിലെ കസ്റ്റംസ്, സുരക്ഷ, ഇമിഗ്രേഷൻ, എടിസി തുടങ്ങിയ നിർണായ ചുമതലകൾ സർക്കാരിന് തന്നെയായിരിക്കുമെന്നും വ്യോമയാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. വിമാനത്താവള വിഷയത്തിൽ വ്യോമയാന മന്ത്രി ഹർദീപ് പുരിക്കെതിരെ സിപിഎം അവകാശ ലംഘനത്തിന് നോട്ടിസ് നൽകി. അതേസമയം, കൈമാറ്റം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം ഇ-മെയിലുകൾ അയക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
തിരുവന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകുന്നതിനെതിരെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഉത്തരവുണ്ടാകും വരെ കൈമാറ്റം സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിൻറ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിമാനത്താവളം കൈമാറാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളി. ഇതിനെതിരായ സർക്കാരിന്റെ അപ്പീലിൽ ഹർജി വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദേശം നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ ഉത്തരവ് വരുംവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.