ന്യൂഡൽഹി: ചൈനക്കെതിരായ നിലപാട് കൂടുതൽ ശക്തമാക്കി ഇന്ത്യ. 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമിക്കുന്നതിന് ചൈനീസ് കന്പനിക്ക് നൽകിയ കരാർ ഇന്ത്യ റദ്ദാക്കി. ട്രെയിൻ നിർമാണത്തിന് ആഭ്യന്തര കന്പനിയെ കണ്ടെത്തുന്നതിന് പുതിയ ടെണ്ടർ ഒരാഴ്ചക്കകം ക്ഷണിക്കുമെന്നാണ് റിപ്പോർട്ട്.
ചൈനീസ് സംയുക്ത സംരംഭമായ സിആർആർസി പയനിയർ ഇലക്ട്രിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുമായാണ് റെയിൽവേ കരാറുണ്ടാക്കിയിരുന്നത്. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിആർആർസി യോങ്കി ഇലക്ട്രിക് കന്പനിയും ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പയനിയർ ഫി-മെഡ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയും ചേർന്ന് രൂപവത്കരിച്ച സംയുക്ത സംരംഭമാണിത്. 2015ലാണ് രണ്ടു കന്പനികളും ചേർന്ന് പുതിയ കന്പനി രൂപവത്കരിച്ചത്. ചൈനീസ് സംയുക്ത സംരംഭമാണ് പദ്ധതിയുടെ പിന്നിലെന്ന് വ്യക്തമായപ്പോൾ ടെണ്ടർ റദ്ദാക്കാൻ തീരുമാനിച്ചതാണെന്നാണ് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
സെമി ഹൈസ്പീഡ് ട്രെയിൻ നിർമാണത്തിന് ടെണ്ടർ ക്ഷണിച്ചപ്പോൾ മുന്നോട്ടു വന്ന ആറ് കന്പനികളിലെ ഏക വിദേശ കന്പനിയായിരുന്നു ഇത്. ഭാരത് ഇൻഡസ്ട്രീസ്, സംഗ്രൂർ, ഇലക്ട്രോവേവ്സ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്, മേധ സെർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ്, പവർനെറ്റിക്സ് എക്യുപ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ടെണ്ടറിൽ പങ്കെടുത്ത മറ്റു കന്പനികൾ.