ഓണക്കിറ്റിലേക്കുള്ള ശർക്കരയിൽ തൂക്ക വെട്ടിപ്പ് നടത്തിയ കരാർ കമ്പനികൾക്കെതിരെ സപ്ലൈകോ നടപടിക്ക്. കുറവുള്ള ശർക്കരയുടെ വിലയും അത് റീ പായ്ക്ക് ചെയ്യാൻ വേണ്ടിവരുന്ന ചെലവും കരാറുകാരിൽ നിന്ന് ഈടാക്കും. ഇനിയുള്ള കിറ്റുകളിലെ എല്ലാ സാധനങ്ങളുടേയും തൂക്കവും ഗുണനിലവാരവും ഉറപ്പാക്കാനും വിതരണം പൂർത്തിയായ ശേഷം കരാറുകാർക്കെതിരെ കർശനമായ നടപടിയെടുക്കാനുമാണ് സപ്ലൈകോയുടെതീരുമാനം.
ശർക്കരയുടെ ഓരോ പായ്ക്കറ്റിലും അൻപത് മുതൽ നൂറ് ഗ്രാം വരെ കുറവുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഈറോഡ് ആസ്ഥാനമായുള്ള എ വി എൻ ട്രേഡ് വെൻ ചേഴ്സും കോഴിക്കോട് ആസ്ഥാനമായുള്ള നോർത്ത് മലബാർ കോർപറേറ്റീവ് സൊസൈറ്റിയും വിതരണം ചെയ്ത ശർക്കര പായ്ക്കറ്റിനെതിരെയാണ് പരാതി. ഇതിൽ എ വി എന്നിന് 25 77000 കിലോയുടേയും നോർത്ത് മലബാറിന് 20, 96000 കിലോയുടെയും ഓർഡറാണ് നൽകിയിരിക്കുന്നത്.
കിറ്റ് വിതരണം തടസപ്പെടുമെന്നതിനാൽ കരാറുകാർക്കെതിരെ തൽക്കാലം കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടെന്നാണ് തീരുമാനം. കുറവുള്ള പായ്ക്കറ്റിൽ ശേഷിച്ച അളവ് നിറച്ച് തൽക്കാലം റീ പായ്ക്ക് ചെയ്ത് നൽകുക. അധിക ശർക്കരയുടെ വില കരാറുകാരിൽ നിന്ന് ഈടാക്കും. റീ പായ്ക്കിങ്ങിന്റ ചാർജ് കുറവ് ചെയ്തേ കരാറുകാർക്ക് ബിൽ തുക നൽകു. വിതരണം പൂർത്തിയായശേഷം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള കാര്യം ആലോചിക്കും. വരും ദിവസങ്ങളിലും പായ്ക്കിങ് കേന്ദ്രങ്ങളിൽ പരിശോധന തുടരാനാണ് വിജിലൻസിന്റ തീരുമാനം. അതുകൊണ്ടു തന്നെ തൂക്കവും ഗുണ നിലവാരവും കർശനമായി പരിശോധിക്കണമെന്ന് ഡിപ്പോ മാനേജർമാരോട് നിർദേശിച്ചിട്ടുണ്ട്.
പിങ്ക് കാർഡുകാർക്കുള്ള കിറ്റ് എല്ലാ റേഷൻ കടകളിലും എത്തിച്ചു കഴിഞ്ഞു. . നീല വെള്ള കാർഡുകാർക്കുള്ള കിറ്റിലെങ്കിലും പോരായ്മകൾ പരിഹരിക്കാനാണ് നീക്കം. ഗുണ നിലവാരം കുറഞ്ഞ സാധനങ്ങൾക്ക് പർച്ചേഴ്സ് ഓർഡർ കൊടുത്തിട്ട് താഴെത്തട്ടിൽ ഗുണ നിലവാരം ഉറപ്പു വരുത്തുന്നത് എങ്ങനെയാണന്നാണ് ഡിപ്പോ മാനേജർമാരുടെ ചോദ്യം. ഇതിനിടെ കിറ്റിന്റ മറവിൽ രാഷ്ട്രീയ നേതാക്കളടക്കം കമ്മീഷൻ പറ്റിയിട്ടുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.