ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് സര്‍ക്കാര്‍. പൂക്കളമൊരുക്കാൻ അതതു പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ജില്ലാ കലക്ടര്‍മാരുമായും പൊലീസ് മേധാവികളുമായും നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കിയത്.
കുതിച്ചുയരുന്ന കോവിഡ്, ഓണക്കാലത്ത് പിടിവിട്ടു പോകാതിരിക്കാനുള്ള ജാഗ്രതയാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥനയായി ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കുന്നത്. ആഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൊതുസ്ഥലത്ത് പൂക്കളമോ ഓണസദ്യയോ ഉള്‍പ്പടെയുള്ള ഒരു ആഘോഷവും പാടില്ല. പൂക്കളമിടാന്‍ ഇതര സംസ്ഥാനത്തെ ആശ്രയിക്കുന്ന മലയാളിക്ക് ഇത്തവണ അതും ഒഴിവാക്കേണ്ടി വരും.
രോഗവ്യാപനം കണക്കിലെടുത്ത് അതാതു പ്രദേശത്ത് പൂക്കള്‍ ഉപയോഗിക്കാനുള്ള നിര്‍ദേശം. പൂക്കളുടെ വരവ് പരിശോധിക്കാന്‍ സംസ്ഥാന അതിര്‍ത്തികളിലെ കര്‍ശന പരിശോധനയുണ്ടാകും. ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കുകള്‍ നിയന്ത്രിക്കണണമെന്ന് മുഖ്യമന്ത്രി ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടു. നല്ല നിലയിലുള്ള ബോധവൽക്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കലക്ടർമാർ ഉറപ്പു വരുത്തണം. മരണനിരക്ക് കൂടാതിരിക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തണം. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.