വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളുമായി നവീകരിച്ച വടകര റെയിൽവേ സ്റ്റേഷൻ നാളെ ഉദ്ഘാടനം ചെയ്യും. 22 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വിശാലമായ പാർക്കിങ് ഉൾപ്പെടെ ഇരിപ്പിടങ്ങളും കൂടുതൽ ശുചിമുറികളുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ നവീകരണം നടത്തിയത്. കോഴിക്കോടേക്ക് പുതുതായി പരിഗണിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് ഇവിടെ സ്റ്റോപ്പ് ലഭിക്കുമോയെന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
വടകര റെയിൽവേ സ്റ്റേഷനിൽ 710 മീറ്റർ നീളത്തിൽ മൂന്ന് പ്ലാറ്റ്ഫോമുകളാണുള്ളത്. 24 കോച്ചുകളുള്ള വണ്ടികൾക്ക് ഇവിടെ ബർത്ത് ചെയ്യാനാവും. പ്ലാറ്റ്ഫോമിൽ കോച്ച് പൊസിഷൻ, പ്ലാറ്റ്ഫോം നമ്പർ തുടങ്ങിയവയെല്ലാം ഡിജിറ്റൽ സ്ക്രീനിലാണ് പ്രദർശിപ്പിക്കുന്നത്. അത്യാധനിക സജ്ജീകരണങ്ങൾ ഒരുങ്ങുമ്പോൾ സെമിഹൈസ്പീഡ് ട്രെയിൻ ഉൾപ്പെടെ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ്, പുനെ എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, അമൃത്‌സർ എക്സ്പ്രസ് എന്നിവയ്ക്ക് വടകര സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. നിലവിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾക്കും ജില്ലകളിൽ ഒരു സ്റ്റോപ്പ് വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇവയ്ക്ക് രണ്ടിനും കോഴിക്കോട് സ്റ്റോപ്പ് ഉള്ളതിനാൽ വടകരയ്ക്ക് പരിഗണന ലഭിച്ചിട്ടില്ല. അതേസമയം പുതുതായി ഇവിടേക്ക് പരിഗണിക്കുന്ന ഗോവ – കോഴിക്കോട് വന്ദേ ഭാരത്, കോയമ്പത്തൂർ – മംഗളൂരു വന്ദേ ഭാരത് എന്നിവയ്ക്ക് വടകരയിൽ സ്റ്റോപ്പ് ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നവീകരിച്ച വടകര റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമ്പോൾ മികച്ച സൗകര്യമാണ് യാത്രക്കാർക്ക് ലഭിക്കുക. 8582 സ്ക്വയർ മീറ്ററിലാണ് മേൽക്കൂര ഉൾപ്പെടെ പാർക്കിങ് സൗകര്യം ഒരുക്കിയത്. സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർക്ക് വണ്ടികളുടെ സമയക്രമങ്ങൾ കാണിക്കുന്ന സൈൻബോർഡ്, പൂന്തോട്ടം, ചുവർചിത്രങ്ങൾ എന്നിവയും സ്റ്റേഷനിലുണ്ട്.
പ്ലാറ്റ്ഫോമുകളിൽ ഇരിപ്പിടങ്ങൾ, കുടിവെള്ളം, വൈദ്യുത വിളക്കുകളും ഫാനുകളും, സിസിടിവി കാമറകൾ, നിരന്തരമുള്ള അനൗൺസ്മെൻ്റുകൾ, എന്നിവയെല്ലാം തയ്യാറാണ്. പ്ലാറ്റ്ഫോമിൽ തറ മുഴുവൻ ഗ്രനൈറ്റും കോട്ട സ്റ്റോണും പതിച്ച സ്റ്റേഷനിൽ ശീതീകരിച്ചതും അല്ലാത്തതുമായ വെയിറ്റിങ് ഹാളുമുണ്ട്. ഇതിൽ നാല് ശുചിമുറികൾ പുതുതായി പണിതതാണ്.