പാലക്കാട്ടെ പെട്ടി പരിശോധനക്ക് സമാനമായി നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധിന. ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പോലീസ് കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിൽ വെച്ചാണ് സംഭവം.
വാഹനം ഓടിച്ചിരുന്നത് ഷാഫി പറമ്പിൽ ആണ്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നടത്തിയ സ്വാഭാവിക പരിശോധന മാത്രമാണെന്നാണ് പോലീസ് പറയുന്നത്. കാർ പരിശോധിച്ചതിന് ശേഷം കാറിന്‍റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിക്കുകയായിരുന്നു.
വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്. പരിശോധനക്കിടെ ഷാഫിയും രാഹുലും പോലീസിനോട് കയർക്കുന്നുണ്ട്. എന്നാൽ എം.പിയേയും എം.എൽ.എയേയും മനസിലായില്ലെന്നാണ് പോലീസിന്‍റെ വാദം. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ‘നില പെട്ടി’ വിവാദം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.