കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്ത്. സംഘം ചേരൽ, പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവ ചുമത്തിയാണ് കേസ്.
ഇന്നലെ വൈകിട്ട് കേരളം യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി. സെനറ്റിലെ സ്റ്റുഡന്‍റ്സ് കൗൺസിൽ സീറ്റുകളിലെ വോട്ടെണ്ണുന്നത്തിനിടെയാണ് സംഘർഷമുണ്ടായത്. യൂണിയൻ ജനറൽ സീറ്റായ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ആമിന ബ്രോഷ് ആണ് ജയിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി ചാര്‍ജിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി.