ഒന്ന് തട്ടിയാല്‍ ഒരു ലോഡ് പൊടി കാറ്റില്‍ പാറികളിക്കുന്ന ഫയലുകള്‍, കാട് കയറിയും അടിച്ചുവാരാതെയും ഇഴജന്തുക്കള്‍ വിഹരിക്കുന്ന പരിസരം, പോസ്റ്റര്‍ പതിച്ചും വലിച്ചു കീറിയും ശോഭമങ്ങിയ ചുവരുകള്‍. സംസ്ഥാനത്തെ പല സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുചിത്രമാണിത്. ഇടപാടുകളും ഫയല്‍ കൈമാറ്റങ്ങളും സ്മാര്‍ട്ട് ആയെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പലതും വൃത്തിയില്‍ ഇപ്പോഴും അത്ര സ്മാര്‍ട്ടല്ല.
എന്നാല്‍ ഇതി അതുനടപ്പില്ല, അടിച്ചുവാരാതെയും കാടുപിടിച്ചും വൃത്തിഹീനമായി കിടക്കുന്ന സർക്കാർ ഓഫിസുകൾ ഈ മാസം 15നകം വൃത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. ഓഫീസുകളില്‍ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന ഫര്‍ണിച്ചറുകളും ആക്രി സാധനങ്ങളും ഇ-വേസ്റ്റുകളും അടക്കം അടിയന്തരമായി ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി.
മാലിന്യ സംസ്കരണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും ബാല പാഠങ്ങൾ ആദ്യം സ്വന്തം ജീവനക്കാരെ തന്നെ പഠിപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി. സ്ഥല സൗകര്യമുള്ള ഓഫീസുകളിൽ കംപോസ്റ്റ് ഉപയോഗിച്ച് ജീവനക്കാരുടെ കൂട്ടായ്മയിൽ ജൈവ പച്ചക്കറി കൃഷി ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.