കൊച്ചി: പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകൾ വിൽപന നടത്തി ഈടാക്കണമെന്ന് ഹൈക്കോടതി. 3,94,97,000 രൂപ ഈടാക്കാനാണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകൾ വിറ്റ് തുക ഈടാക്കാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ക്ലെയിംസ് കമ്മീഷണർ നിശ്ചയിക്കുന്ന തുക നഷ്ടം സംഭവിച്ചവർക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലാക്രമണവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് 2.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് റിപ്പോർട്ട്. സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. ഈ തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കണം. ക്ലെയിം കമ്മീഷണർ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 2022 സെപ്റ്റംബർ 23 നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ നടന്നത്.