നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതക കേസിൽ ഇന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കും.

0
98

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതക കേസിൽ ഇന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കും.പ്രത്യേക അന്വേഷണ സംഘമാണ് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാരുൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധനാഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തിയത് നേരിൽ കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യ മൊഴിയും കുറ്റപത്രത്തിലുണ്ട്. കൊലപാതകം നടന്ന് അമ്പത് ദിവസത്തിനകമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. 2019 ആഗസ്‌ത്‌ 31ന്‌ സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയശേഷമാണ്‌ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്‌. പ്രതിക്കായി രണ്ടു ദിനം നീണ്ട തെരച്ചിലിനൊടുവിൽ ജനുവരി 28ന് രാത്രി 11 മണിക്ക് പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്നതിനിടെയാണ് ചെന്താമരയെ കസ്റ്റഡിലെടുത്തത്. മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് റിമാൻഡ് റിപ്പോ൪ട്ട്.

അതേസമയം ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ ആവശ്യപ്പെട്ടു. അച്ഛന്‍റെയും മുത്തശ്ശിയുടെയും മരണത്തോടെ തീർത്തും അനാഥരായി. ജോലി അടക്കമുള്ള  വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചെന്താമര പുറത്തിറങ്ങിയാൽ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here