ബിജെപി സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ചേരും. തിരുവനന്തപുരം ഉദയ പാലസിൽ ആണ് യോഗം. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, പ്രകാശ് ജാവ്ദേക്കർ, അപരാജിത സാരംഗി എന്നിവരുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടാവുക.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയുടെ ഭാഗമാകും. ബിജെപി നിയുക്ത അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സ്ഥാനമൊഴിയുന്ന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. സംസ്ഥാന കമ്മിറ്റി പുനസംഘടന അടക്കമുള്ള കാര്യങ്ങൾ ഇതിനുശേഷമാകും നടക്കുക. കഴിഞ്ഞദിവസം രാജിവ് ചന്ദ്രശേഖരനെ പുതിയ സംസ്ഥാന അധ്യക്ഷനായി കോർ കമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു.
ഇന്നലെ രാജീവ് ചന്ദ്രശേഖർ രണ്ട് സെറ്റ് നാമനിർദേശ പത്രികകൾ നൽകിയിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനുമടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.