‘കോവിഡ്‌ ഭീതിയും അപകട സാധ്യതയും അവഗണിച്ചു മുന്നിട്ടിറങ്ങി, സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ അനുഭവം’; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി

0
117

കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കോവിഡ്‌ ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

‘കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കോവിഡ്‌ ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിൻ്റെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു’

കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാൽ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഈ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും.

LEAVE A REPLY

Please enter your comment!
Please enter your name here