ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണമായും തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗമാണെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിൽ ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി പി ഗോപിനാഥിനെതിരെയാണ് വിശ്വ ഗജസേവാ സമിതി സുപ്രീം കോടതിയെ സമീപിച്ചത്.
മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ അഭിഭാഷകനായിരുന്നു ജഡ്ജി എന്നാണ് ഹർജിക്കാർ ഉന്നയിച്ചത്. മുതിർന്ന അഭിഭാഷകനായ വികാസ് സിങ് ആണ് വിശ്വ ഗജസേവാ സമിതിക്ക് വേണ്ടി ഹാജരായത്.
അതേസമയം കേസിലെ നടപടികൾ നിർത്തിവെക്കൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.അഭിഭാഷകനായ വികാസ് സിങ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്കെതിരെയും ആരോപണം ഉന്നയിച്ചു. കേരളത്തിലെ നാട്ടാനകളുടെ കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്ന് അഭിഭാഷകൻ ആരോപിച്ചു.
ഇതേ തുടർന്നാണ് ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗമാണെന്ന് ജസ്റ്റിസ് ബിവി നാഗരത്ന അഭിപ്രായപ്പെട്ടത്.അതിനിടെ, നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതിയിലേക്ക് മാറ്റാനുള്ള നീക്കം പാളി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം സുപ്രീം കോടതി തള്ളി.
ദേവസ്വങ്ങൾക്ക് തങ്ങളുടെ നിലപാട് ഹൈക്കോടതിയെ അറിയിക്കാമെന്നും അല്ലെങ്കിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ കക്ഷിചേരാമെന്നും രണ്ടംഗ ബെഞ്ച് അറിയിച്ചു. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റുകയാണ് ദേവസ്വങ്ങളുടെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
ഹർജി തള്ളിയതോടെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ട്രാൻസ്ഫർ പെറ്റീഷനുകൾ ദേവസ്വങ്ങൾ പിൻവലിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, അഭിഭാഷകൻ എംആർ അഭിലാഷ് എന്നിവരാണ് ദേവസ്വങ്ങൾക്ക് വേണ്ടി ഹാജരായത്.