പി സി ജോർജിനെ പിന്തുണച്ച് KCBC (Kerala Catholic Bishops Council) രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വിദ്വേഷ പരാമർശങ്ങൾ ഇല്ലെന്നാണ് വാദം. പ്രസംഗത്തിൽ ഒരു പ്രത്യേക മതത്തെപ്പറ്റിയും പരാമർശങ്ങൾ ഉണ്ടായിട്ടില്ല. ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക്’ എന്ന ചൊല്ലിനെ അന്വർഥമാക്കാൻ ആരും ശ്രമിക്കേണ്ടെന്നും ലഹരി ആക്രമണങ്ങളെ നിസാരവൽക്കരിക്കാനും വിഷയത്തിൽ നിന്ന് വ്യതിചലനം ഉണ്ടാക്കാനുള്ള നീക്കവുമാണ് ഇപ്പോൾ നടക്കുന്നതെന്ന് KCBC വ്യക്തമാക്കി.
പിസി ജോർജ് പാലായിൽ നടത്തിയ വിവാദ പ്രസംഗത്തിൽ ഇതിനോടകം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാൽ തിരക്കിട്ട് നടപടിയിലേക്ക് കടക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രസംഗത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചശേഷം നിയമോപദേശം തേടാനാണ് തീരുമാനം. ഇതിനുശേഷമായിരിക്കും തുടർനടപടി.
പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്. ജോർജിന്റെ പ്രസ്താവന സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുമെന്നും ഒരു സമുദായത്തിനെതിരെ മാത്രം പി സി ജോർജ് തുടർച്ചയായി പരാമർശങ്ങൾ ഉന്നയിക്കുന്നു എന്നുമാണ് പരാതി.
കഴിഞ്ഞ ഞായറാഴ്ച പാലായിൽ നടന്ന KCBC യുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു പി സി ജോർജ് വീണ്ടും വിവാദ പരാമർശം നടത്തിയത്. ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ കഴിഞ്ഞ 28 നാണ് ഈരാറ്റുപേട്ട കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചത്.