കേരളത്തിന്റെ ക്രമസമാധാനനില ഭയാനകമായ അവസ്ഥയിലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏത് നിമിഷവും ആരും കൊല്ലപ്പെടാവുന്ന അവസ്ഥ. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ കൊല്ലപ്പെടുന്നു. വിദേശ സിനിമകളിൽ കാണുന്ന തരത്തിലുള്ള ക്രൂരതകളാണ് ഇവിടെ അരങ്ങേറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ലഭ്യത വർധിച്ചുവരികയാണെന്നും പിണറായി വിജയന്റെ പോലീസ് നിഷ്‌ക്രിയരാണെന്നും ലഹരിക്കെതിരെ ബോധവൽക്കരണം ശക്തമാക്കാൻ ബി.ജെ.പി മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്വേഷ പരാമർശക്കേസിൽ ജാമ്യം ലഭിച്ച ബി.ജെ.പി നേതാവ് പി.സി ജോർജിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. യു.പി സ്‌കൂളുകൾക്ക് മുന്നിൽ പോലും ഇപ്പോൾ ലഹരി വസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നുണ്ട്. ഇത് നിസ്സാരമായി കാണാൻ കഴിയില്ല. മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തണമെന്നും എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പിടികൂടുന്ന 4 മയക്കുമരുന്ന് കേസുകളിൽ 2 എണ്ണം മതതീവ്രവാദ സംഘടനകളുമായും 2 എണ്ണം ഡി.വൈ.എഫ്.ഐയുമായും ബന്ധപ്പെട്ടതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സി.പി.എം ലോക്കൽ-ബ്രാഞ്ച് നേതാക്കൾ പ്രതികൾക്ക് സഹായം ചെയ്യുന്നുണ്ടെന്നും ആരോപിച്ചു.