വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശി ബാലകൃഷ്ണൻ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലനെ ആന ക്രൂരമായി ആക്രമിച്ചതായാണ് വിവരം.
നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിതെന്ന് ജനപ്രതിനിധികളടക്കം സാക്ഷ്യപ്പെടുത്തുന്നു. വിഷയം നിരന്തരമായി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും മേപ്പാടി വാര്‍ഡ് മെമ്പര്‍ പറയുന്നു.
കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.
അതേസമയം, വനപ്രദേശങ്ങളില്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ മരിക്കാന്‍ ഇടയാകുന്ന സംഭവം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്് ദുരന്തനിവാരണ വിഭാഗം അടിയന്തരയോഗം വിളിച്ചുവെന്ന് വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഓഫീസ്. ഇന്ന് വൈകുന്നേരം 4.45-ന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിട്ടുള്ളത്. ദുരന്തനിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ്, വയനാട് ജില്ലാ കളക്ടര്‍, വയനാട് ജില്ലാ പോലീസ് മേധാവി, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വയനാട് നോര്‍ത്ത് സൗത്ത് ഡിവിഷനിലെ ഡി.എഫ്.ഒ മാര്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.