മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം പുൽപ്പറ്റ ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോൾ (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം.
സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റിൽ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു. മിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും താൻ പോവുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കുറിപ്പിൽ പറയുന്നു.
കാഴ്ച്ച കുറഞ്ഞുവരുന്നതിനാൽ കുഞ്ഞിനേയും ഭർത്താവിനെയും നോക്കാൻ കഴിയില്ലെന്ന മനോവിഷമമാണ് കുറിപ്പിലുള്ളത്.മാവൂരാണ് മരിച്ച മിനിയുടെ ഭർത്താവിന്‌റെ വീട്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.