കാസർഗോഡ് : പതിനാറുകാരിയായ ആൻമരിയ കൊലപ്പെടുത്തിയ കേസിൽ പ്രതി സഹോദരൻ ആൽബിന്റെ കാമുകിയെ സാക്ഷിയാക്കും. കോഴിക്കോട് സ്വദേശിനിയാണ് യുവതിയുമായുള്ള പ്രണയം ആൽബിന്റെ വീട്ടുകാർ എതിർത്തത് കൊലപാതക ശ്രമത്തിന് കാരണമായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആൽബിന്റെ കാമുകിയെ കേസിൽ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചത്.
ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് ആൽബിൻ കുടുംബത്തെ കൊല ചെയ്യാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞിരുന്നു. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടാനും പ്രതി ലക്ഷ്യംവച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ആൻമേരി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുൻപ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സ തേടി.
ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്.ആൽബിന്റെ ശരീരത്തിൽ എലിവിഷമില്ലാത്തതും സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചു.
പെൺകുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു.