രാഹുലിന് ആശ്വാസം; മാനനഷ്ടക്കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

0
17

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലെ ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിക്കുമെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മാനനഷ്ടക്കേസിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബിജെപി പ്രവര്‍ത്തകന്‍ നവീന്‍ ഝാ തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനിലാണ് കോടതിയുടെ ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയാണ് രാഹുലിന് വേണ്ടി ഹാജരായത്.
ആക്രമിക്കപ്പെട്ട വ്യക്തിക്ക് മാത്രമേ ക്രിമിനല്‍ മാനനഷ്ട പരാതി നല്‍കാനാകൂവെന്നും പ്രോക്‌സി പാര്‍ട്ടിക്ക് പരാതി നല്‍കാനാകില്ലെന്നും തെളിയിക്കുന്ന നിരവധി വിധിന്യായങ്ങളുണ്ടെന്ന് അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. ഈ വാദത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഹരജിക്കാരന് സമയം അനുവദിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയാണ് നവീന്‍ ഝായ്ക്കായി ഹാജരായത്. കേസ് ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഒരു പൊതു പരിപാടിക്കിടെ 2018 മാര്‍ച്ച് 18 ന് അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കൊലപാതകി എന്ന് പരാമര്‍ശിച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. ഒരു കൊലപാതകിക്ക് ബി ജെ പിയില്‍ പാര്‍ട്ടി അധ്യക്ഷനാകാമെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ അത് സാധ്യമല്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here