പ്രശസ്ത സംവിധായകന്‍ വെട്രി മാരനും നടൻ ധനുഷും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ച് എത്തുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും ഇത്. ജനുവരി 13 ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വെട്രിമാരന്‍ ചിത്രം വിടുതലൈ: പാര്‍ട്ട് 2 നിര്‍മ്മാതാക്കളായ പ്രൊഡക്ഷൻ ഹൗസ് ആർഎസ് ഇൻഫോടെയ്മെന്‍റാണ് ഈ പ്രഖ്യാപനം നടത്തിയത്.
പൊല്ലാതവൻ, ആടുകളം, വട ചെന്നൈ, അസുരൻ തുടങ്ങിയ സിനിമകളാണ് വെട്രിമാരന്‍, ധനുഷ് കൂട്ടുകെട്ടില്‍ എത്തിയത്. ഇതില്‍ വടചെന്നൈ ആദ്യഭാഗമാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗം എപ്പോള്‍ എന്നത് പലപ്പോഴും വെട്രിമാരന്‍ നേരിട്ട ചോദ്യമാണ്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്സോഫീസില്‍ വിജയം നേടിയവയാണ്.
പുതിയ ചിത്രത്തിന്‍റെ കഥാതന്തു, അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രം ഒരു സ്റ്റാൻഡ്‌ലോൺ പ്രോജക്‌റ്റാണോ അതോ വട ചെന്നൈയുടെ തുടർച്ചയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
2022ൽ ധനുഷിന്‍റെ തിരുച്ചിത്രമ്പലത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ വെട്രി മാരന്‍ വീണ്ടും ധനുഷിന്‍റെ കൂടെ ചിത്രം ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതേ സമയം സൂര്യയെ നായകനാക്കി വാടിവാസല്‍ എന്ന ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വെട്രിമാരന്‍ എന്നാണ് സംസാരം. ആ ചിത്രത്തിന് മുന്‍പോ ശേഷമോ ധനുഷുമായുള്ള പ്രൊജക്ട് എന്നും വ്യക്തമല്ല.
സി എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയാണ് സൂര്യ നായകനാകുന്ന വാടിവാസൽ എന്ന ചിത്രം ഒരുക്കുക. ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന് ജിവി പ്രകാശ് കുമാറാണ് സംഗീതം നല്‍കുന്നത്. വി ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി താണുവാണ് വാടിവാസൽ നിർമ്മിക്കുന്നത്.
രായന്‍ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്ത് ചിത്രം സംവിധാനം ചെയ്ത ധനുഷിന്‍റെതായി അടുത്തതായി വരാനുള്ളത് കുബേര എന്ന ചിത്രമാണ്. രശ്മിക മന്ദന്ന, നാഗാർജുന എന്നിവര്‍ സഹ അഭിനേതാക്കളായ ധനുഷ് ചിത്രം ശേഖർ കമ്മുലയാണ് സംവിധാനം ചെയ്യുന്നത്. നിത്യ മേനോനൊപ്പം ഇഡ്‌ലി കടൈ, സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെ പേരിടാത്ത പ്രോജക്റ്റ് എന്നിവയും ധനുഷിന്‍റെതായി ഒരുങ്ങുന്നുണ്ട്.