ജമ്മു കശ്മീരിലെ സോനാമാര്‍ഗ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങുകൾക്കായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് ശ്രീനഗറില്‍ വിമാനമാര്‍ഗമാണ് പ്രധാനമന്ത്രി എത്തിയത്. പ്രശസ്തമായ ഗുല്‍മാര്‍ഗ് സ്‌കീയിംഗ് റിസോര്‍ട്ട് പട്ടണത്തിന് സമാനമായി സോനാമാര്‍ഗിനെ ഒരു ശൈത്യകാല കായിക വിനോദകേന്ദ്രമായി വികസിപ്പിക്കാന്‍ ഈ തുരങ്കപാത സഹായിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. തുരങ്കപാതയുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതിന് ശേഷം തുരങ്കത്തിന്റെ നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൂടുതല്‍ സൈനികരെ ഇവിടെ വിന്യസിക്കുകയും ചെയ്തിരുന്നു.
സോനാമാര്‍ഗ് തുരങ്കത്തിന്റെ തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ഒമര്‍ അബ്ദുള്ള ശനിയാഴ്ച ഇവിടെയെത്തിയിരുന്നു. പട്ടണം ഒരു മികച്ച സ്‌കീയിംഗ് റിസോര്‍ട്ടായി വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘തണുപ്പുകാലത്ത് പ്രദേശവാസികള്‍ക്ക് ഇവിടം വിട്ട് പോകേണ്ടി വരില്ല. ഒപ്പം ശ്രീനഗറില്‍ നിന്ന് കാര്‍ഗില്‍ അല്ലെങ്കില്‍ ലേയിലേക്കുള്ള യാത്രാ സമയവും കുറഞ്ഞുകിട്ടും,’’ അദ്ദേഹം പറഞ്ഞു.
‘‘തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി ജമ്മി കശ്മീരിലെ സോനാര്‍ഗിലേക്ക് എത്തുന്നതിനായി ഞാന്‍ ആകാംക്ഷപൂര്‍വം കാത്തിരിക്കുകയാണ്. ടൂറിസത്തിനും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കുമുള്ള നേട്ടങ്ങള്‍ നിങ്ങള്‍ ശരിയായ രീതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അവിടുനിന്നുള്ള ആകാശ ചിത്രങ്ങളും വീഡിയോകളും എനിക്ക് ഇഷ്ടപ്പെട്ടു,’’ ഒമർ അബ്ദുള്ളയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.