കോവിഡ് പ്രതിസന്ധി: മദ്യത്തിന് 50 ശതമാനം നികുതി കൂട്ടണം; വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ

0
94

കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താന്‍ പി.എഫ് മാതൃകയില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നിക്ഷേപിക്കുന്ന വരുമാന ഉറപ്പ് പദ്ധതി നടപ്പാക്കണമെന്ന് വിദഗ്ധസമിതിയുടെ ശുപാര്‍ശ. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പിഎഫിനേക്കാള്‍ കാല്‍ ശതമാനം ഉയര്‍ന്ന പലിശ നല്‍കണമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ.എം.ഏബ്രഹാം അധ്യക്ഷനായുള്ള വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുപകരം വിരമിച്ച ജീവനക്കാരെ നാലുവര്‍ഷത്തേക്ക് പുനര്‍നിയമിക്കുന്നത് പരിഗണിക്കണമെന്നും മദ്യത്തിന്റെ നികുതി 50 ശതമാനം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയിൽ പറയുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നത് പഠിക്കാന്‍ നിയോഗിച്ച മുന്‍ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം അധ്യക്ഷനായുള്ള ആറംഗ വിദഗ്ധ സമിതിയുടേതാണ് സുപ്രധാന ശുപാര്‍ശകള്‍. കോവിഡ് 19നെതിരെ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിന് പണം കണ്ടെത്താന്‍ ഇന്‍കം സപ്പോര്‍ട്ട് ഫണ്ട് അഥവാ വരുമാന ഉറപ്പ് പദ്ധതി രൂപീകരിക്കണമെന്നതാണ് ശുപാര്‍ശകളിലൊന്ന്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നീയിനങ്ങളില്‍ നിന്ന് അവരുടെ സമ്മതത്തോടെ കുറവ് ചെയ്ത് ഈ ഫണ്ടിനുള്ള പണം സമാഹരിക്കണം. 20000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് 2020 സെപ്റ്റംബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെ ഫണ്ടില്‍ പണം നിക്ഷേപിക്കാം. ജീവനക്കാരെ ആകര്‍ഷിക്കാന്‍ പിഎഫ് പലിശയിലും കാല്‍ ശതമാനം കൂടുതല്‍ പലിശ നല്‍കണം. ശമ്പളത്തില്‍ നിന്ന് 3300 കോടിയും പെന്‍ഷനില്‍ നിന്ന് 375 കോടിയും ഇതുവഴി കിട്ടും. ആകെ 3675 കോടി ലഭിക്കും.

പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60 ആയി വര്‍ധിപ്പിക്കുന്നത് ഹ്രസ്വകാലത്തേക്ക് സര്‍ക്കാരിന് നേട്ടമാണെങ്കിലും ദീര്‍ഘകാലത്തേക്ക് സാമ്പത്തിക ഭാരം വര്‍ധിപ്പിക്കും. അതിനുപകരം വിരമിക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വ്യവസ്ഥകളോടെ പുനര്‍നിയമനം നല്‍കാം. അമ്പത്താറാം വയസില്‍ വിരമിക്കുമ്പോഴുള്ള ശമ്പളവും ആനുകൂല്യവും മാത്രമേ പിന്നീട് നല്‍കാവൂ. പെട്രോളിന്റെയും ഡീസലിന്റെയും പരമാവധി വില്‍പനനികുതി പരിധി ഉയര്‍ത്തി അധികവരുമാനം കണ്ടെത്തണം.

മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി, വില്‍പന നികുതി എന്നിവയില്‍ 50 ശതമാനം വര്‍ധന വരുത്തുന്നതു വഴി 6452 കോടിരൂപ അധികമായി ലഭിക്കും. മദ്യം വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിയും തുടങ്ങണം. ഫീസടച്ച് അഞ്ചു വര്‍ഷത്തേക്ക് പദ്ധതിയില്‍ അംഗമാകാം. വിജ്ഞാപനം ചെയ്തിട്ടുള്ള ന്യായവില അനുസരിച്ച് ഭൂമിയുടെ പാട്ടം പുതുക്കി നിശ്ചയിക്കണം, ഭൂമിയുടെ ന്യായവില ഉയര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങളും വിദഗ്ധസമിതിയുടെ ആദ്യ റിപ്പോര്‍ട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here