വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് നിയമനം. രാവിലെ പത്തു മണിയോടെ കളക്ടറേറ്റിൽ എത്തി ചുമതലയേൽക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. വയനാട് ജില്ലയില്‍തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതിക്ക് ജോലിയിൽ പ്രവേശിക്കാന്‍ കഴിയുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍ നേരത്തെ അറിയിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ ടി.സിദീഖ് എം എൽ എ ഇന്നലെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.
ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളായ ശിവണ്ണനെയും സബിതയെയും സഹോദരി ശ്രേയയെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. പിന്നീട് ശ്രുതിക്ക് തണലായി ഉണ്ടായിരുന്നത് പ്രതിശ്രുതവരൻ ജെൻസൺ ആയിരുന്നു. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ പത്തിന് ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജെൻസൺ മരിച്ചു. പരുക്കേറ്റ ശ്രുതി സുഖംപ്രാപിച്ചുവരികയാണ്.