വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി

0
53

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്.

നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 2025-ൽ യൂണിറ്റിന് 12 പൈസയും വര്‍ധിക്കുമെന്ന് അറിയിപ്പുണ്ട്. 2016ല്‍ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വർഷങ്ങളിലും നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

ഇത് കൂടാതെ മലയാളത്തിലുള്ള വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കാനും കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ നിര്‍ദേശം നൽകി.

സമ്മർ സ്പെഷ്യൽ താരീഫ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചില്ല. 2025-26 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് 27 പൈസയുടെ നിരക്കുവര്‍ധന ശുപാര്‍ശ ചെയ്‌തെങ്കിലും ശരാശരി 12 പൈസയുടെ നിരക്കു വര്‍ധന മാത്രമേ കമ്മിഷന്‍ അംഗീകരിച്ചുള്ളു.

റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ

  • വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനവില്ല
  • മീറ്റര്‍ വാടക വര്‍ധനവില്ല
  • ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാം സ്റ്റേകളില്‍ (കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകളില്‍) ഹോം സ്റ്റേ രീതിയില്‍ ഗാര്‍ഹിക നിരക്ക് ബാധകമാക്കി.
  • പ്രൈവറ്റ് ഹോസ്റ്റലുകളുടെ താരിഫില്‍ ശരാശരി 30% വരെ ഇളവ്.
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ, ഭിന്നശേഷിക്കാരോ വീട്ടിലുള്ളവര്‍ക്ക് പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിന് താരിഫ് വര്‍ധന ഇല്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടില്‍ നിന്ന് 2000 കിലോവാട്ടായി ഉയര്‍ത്തി.
  • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിര്‍ത്തി.
  • കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കില്‍ യൂണിറ്റിന് 5 പൈസയുടെ  വർധന.
  • വ്യാവസായ മേഖലയുടെ താൽപര്യം കണക്കിലെടുത്ത് ശരാശരി 1 മുതല്‍ 2 ശതമാനം നിരക്ക് വര്‍ധന മാത്രമേ അംഗീകരിച്ചുള്ളൂ.
  • 10 കിലോ വാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ വര്‍ധനവില്ല. എനര്‍ജി ചാര്‍ജില്‍ യൂണിറ്റിന് 5 പൈസയുടെ വര്‍ധനവ് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ഏകദേശം ഒരു ലക്ഷത്തോളം വ്യവസായങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പകല്‍ സമയത്ത് 10 ശതമാനം ഇളവ് പരിഗണിക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് ബില്ലില്‍ കുറവ് ലഭിക്കും.
  • സോളര്‍ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ പകല്‍ സമയത്തെ വൈദ്യുതി നിരക്കില്‍ 10 ശതമാനം കുറവു വരുത്തി. ഏകദേശം അഞ്ച് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
  • സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.

ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here