ഫിൻജാൽ ചുഴലിക്കാറ്റിന്റെ ഫലമായി പെയ്ത കനത്ത മഴയിൽ തമിഴ്നാട്ടിൽ കനത്ത നാശനഷ്ടങ്ങള്‍. ചെന്നൈയിലും പോണ്ടിച്ചേരിയിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കൃഷ്ണഗിരി, ധർമപുരി, അരൂർ പട്ടണങ്ങളിൽ കനത്ത മഴയാണ് പെയ്തത്. നിർത്താതെ പെയ്യുന്ന മഴ കാരണം ഗതാഗത സംവിധാനങ്ങളും തടസപ്പെട്ടു. വില്ലപുരത്തും കനത്ത മഴയാണ്. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
300 വർഷത്തിനിടെ കൃഷ്ണഗിരിയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇതെന്ന് പിഎംകെ സംസ്ഥാന അധ്യക്ഷൻ അൻപുമണി രാംദാസ് പറഞ്ഞു. 503 മില്ലി മീറ്റർ മഴയാണ് ഉത്തംഗരയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ധർമപുരിയിലെ ഹരൂർ 331 മി. മീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയിൽ വാഹനങ്ങൾ ഉൾപ്പെടെ ഒഴികിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴയിൽ 20 വാഹനങ്ങളെങ്കിലും ഒഴുകിപ്പോയതായാണ് റിപ്പോർട്ട്.
കനത്ത മഴ റെയിൽ ഗതാഗത്തേയും ബാധിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ 50 ഓളം ട്രെയിൻ സർവീസുകളെ ബാധിച്ചു. വിക്രവണ്ടിക്കും മുണ്ടിയമ്പാക്കത്തിനും ഇടയിലുള്ള പാലം നമ്പർ 452-ൽ വെള്ളം കവിഞ്ഞൊഴുകിയതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഗതാഗതം നിർത്തിവച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസുകൾ റദ്ദ് ചെയ്തത് ചെന്നൈ- തെക്കൻ, മധ്യ തമിഴ്‌നാട് ജില്ലകൾക്കിടയിലെ ഗതാഗതത്തെ ബാധിച്ചു.