ഗാർഹിക പീഡനക്കേസുകള്‍ വർധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം.അദാലത്തില്‍ വന്ന പരാതികളില്‍ അധികവും ഗർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടാൻ സ്ത്രീകള്‍ മുന്നോട്ട് വരുന്നു എന്നത് ആശാവഹമാണ്. തുടർച്ചയായി നടത്തുന്ന നിയമബോധവത്കരണ ക്ലാസുകളുടെയും സെമിനാറുകളുടെയും ഫലമായാണിത്. വിവിധ സർക്കാർ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ട് ഈ പ്രവർത്തനം ഊർജിതപ്പെടുത്തും.
കുടുംബപ്രശ്നങ്ങളില്‍ സ്ത്രീകള്‍ കാണിക്കുന്ന സഹന മനോഭാവം പുരുഷന്മാർ മുതലെടുക്കുന്നുണ്ട്. എന്നാല്‍, സമൂഹത്തില്‍ ചെറിയ തോതിലെങ്കിലും മാറ്റം പ്രകടമാണ്. ഇത് ആശാവഹമാണ്. ഹയർ സെക്കൻഡറി അധ്യാപകർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തന മികവിലുമാകണം അധ്യാപകരുടെ ശ്രദ്ധയെന്നും അനാരോഗ്യകരമായ പ്രവണതകള്‍ വളരാൻ അനുവദിക്കരുതെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു. ഇതിനു പുറമേ വസ്തു സംബന്ധമായ തർക്കങ്ങളും കുടുംബ പ്രശ്നങ്ങളും അദാലത്തില്‍ പരിഗണനയ്ക്കായി വന്നു.
സിറ്റിംഗില്‍ ഏഴ് പരാതികള്‍ തീർപ്പാക്കി. രണ്ടെണ്ണം പൊലീസ് റിപ്പോർട്ടിന് അയച്ചു. അഞ്ച് പരാതികള്‍ കൗണ്‍സലിംഗിന് അയച്ചു. 18 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തില്‍ പങ്കെടുക്കേണ്ട എട്ട് പേർ ഹാജരായില്ല. ആകെ 40 പരാതികളാണ് പരിഗണിച്ചത്.അഡ്വ. ഷീബ രമേശ്, കൗണ്‍സലർ ജിജിഷ ബാബു എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.