തിരുവനന്തപുരം: ഭൂമിയുടെ റജിസ്ട്രേഷൻ നടപടികൾക്ക് ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്തെത്തിച്ച സബ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്തു മന്ത്രി ജി.സുധാകരനാണു കട്ടപ്പന സബ് റജിസ്ട്രാർ ഓഫിസിലെ ജി. ജയലക്ഷ്മിക്കെതിരേ നടപടിയെടുത്തത്.
വിശദമായ അന്വേഷണത്തിനുശേഷം ഇവരെ സർവീസിൽനിന്നു പുറത്താക്കണമെന്നു മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കരുണാശേരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഡ്രൈവറും കട്ടപ്പന സ്വദേശിയുമായ സനീഷ് ജോസഫ് കാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തെത്തിയത്.
കടുത്ത രോഗബാധിതനും കിടപ്പു രോഗിയുമായ സനീഷിനെ കട്ടപ്പന മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിലെത്തിക്കണമെന്നു രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്തു നൽകാൻ സബ് രജിസ്ട്രാർ സമ്മതിച്ചത്.
എന്നാൽ പിന്നീട് കുറച്ചുദിവസത്തിനുശേഷം സുനീഷ് മരിച്ചു. ഇതിനുപിന്നാലെ സുഹൃത്തുക്കളിൽ ഒരാൾ വിഷയം വാട്സ്ആപ്പിൽ പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ തന്നെ അന്വേഷിച്ചു നടപടി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.