24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) റിപ്പോർട്ട് ചെയ്ത പ്രകാരം എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 409ൽ എത്തി. നഗരം പുകമഞ്ഞിൽ നിറഞ്ഞു, ഇത് ദൃശ്യപരത കുറയ്ക്കുകയും ഗതാഗതവും വിമാന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുകയും ചെയ്തു.
ഡൽഹിയിലെ 39 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ എ.ക്യു.ഐ ലെവലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീർപുരി, ബവാന, വസീർപൂർ, രോഹിണി എന്നിവിടങ്ങളിൽ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് എ.ക്യു.ഐ. തുടർച്ചയായ മൂന്നാം ദിവസവും നഗരം കടുത്ത വായു മലിനീകരണത്തിൽ കുടുങ്ങിയതിനാൽ, എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷൻ്റെ ഉത്തരവിനെത്തുടർന്ന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നൽകി. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കും. മലിനീകരണ ലഘൂകരണ നില GRAP-3 ആയി ഉയർത്താനാണ് തീരുമാനം. BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും നാഷണൽ ക്യാപിറ്റൽ റീജിയൻ (എൻസിആർ) ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല.