മൂന്നാർ : പെട്ടിമുടിയിൽ ദുരന്തം നടന്ന് ആറം ദിനമായ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി.ഇനി 17 പേരുടെ മൃതദേഹം കൂടിയാണ് കണ്ടെത്താനുള്ളത്. പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ തുടരുകയാണ്.
57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കേരള ആംഡ് പൊലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പൊലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്‌പെഷ്യൽ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാർത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്.