ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകി ക്ഷമ ചോദിച്ച് കള്ളൻ. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ ഒരു ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച കൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങളാണ് കള്ളൻ തിരികെ നൽകിയത്. ഇതിനോടൊപ്പെ ക്ഷേത്ര പൂജാരിയോട് ക്ഷമ ചോദിച്ച് മോഷ്ടാവ് കത്തും എഴുതി.
ഒക്‌ടോബർ ഒന്നിന് പ്രയാഗ്‌രാജിലെ ഗൗഘട്ട് ആശ്രമ ക്ഷേത്രത്തിന് സമീപമാണ് കള്ളൻ മോഷണ വസ്തുക്കൾ ഉൾപ്പെട്ട ചാക്ക് ഉപേക്ഷിച്ച് ഓടിപ്പോയത്. ചാക്ക് കെട്ട് അഴിച്ച് നോക്കിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. വിഗ്രഹങ്ങളോടൊപ്പമുള്ള കത്തിൽ മോഷണം നടത്തിയതിന് പിന്നാലെ കുടുംബത്തിലെ എല്ലാവരും ദുഃസ്വപ്നങ്ങൾ കാണുകയാണെന്നും ഭാര്യയയും കുട്ടികളും ഉൾപ്പെടെ രോഗബാധിതരായെന്നുമാണ് കത്തിൽ കുറിച്ചിരിക്കുന്നത്.
‘ഞാൻ ഒരു വലിയ തെറ്റ് ചെയ്തു, അറിയാതെ ശ്രീകൃഷ്ണൻ്റെയും രാധയുടെയും വിഗ്രഹങ്ങൾ മോഷ്ടിച്ചു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷ്ടിച്ച അന്നു മുതൽ ദുഃസ്വപ്നങ്ങൾ കാണുകയാണ്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല. കൂടാതെ, എൻ്റെ ഭാര്യയും മകനും അന്നുമുതൽ ഗുരുതരമായ രോഗബാധിതരായിരിക്കുന്നു. വിഗ്രഹങ്ങൾ വിൽക്കാനും കുറച്ച് പണം സമ്പാദിക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്.
പൂജാരിയോട് ക്ഷമാപണം നടത്തുന്നു. പുറമെ, ദേവന്മാരോട് ക്ഷമ ചോദിക്കുകയും അവരെ വീണ്ടും ക്ഷേത്രത്തിനുള്ളിൽ സ്ഥാപിക്കാൻ പുരോഹിതനോട് അഭ്യർത്ഥിക്കുകയും ചെയ്യുകയാണ്.’-
സെപ്റ്റംബർ 23നാണ് മോഷണം നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.