അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി.

0
27

തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉള്‍പ്പെടെ മലപ്പുറത്തെ എല്ലാ ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി സ്ഥലം മാറ്റിയിരുന്നു.

അതേ സമയം, പൊലീസിൽ ഉന്നത തലത്തിൽ വീണ്ടും മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. നിലവിൽ കൊച്ചി കമ്മീഷണർ ആണ് ശ്യാം സുന്ദർ. എ അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസഥർക്കും മാറ്റം നൽകിയെങ്കിലും എഡിജിപി അജിത് കുമാറിന് മാത്രം മാറ്റമില്ല.

അതിനിടെ, മലപ്പുറം പൊലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.

മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എംവി മണികണ്ഠനെ സസ്പെന്‍റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here