ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുന്നിയ ചെരിപ്പിന് പത്ത് ലക്ഷം രൂപ വിലപറഞ്ഞിട്ടും വില്‍ക്കാന്‍ കൂട്ടാക്കാതെയിരിക്കുകയാണ് ചെരിപ്പുകുത്തിയായ റാം ചേത്. രാഹുല്‍ തുന്നിയ ചെരിപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
സുല്‍ത്താന്‍ പൂരിലെ വിധായക് നഗറിനടുത്താണ് റാമിന്റെ ചെറിയ കട. വളരെ അപ്രതീക്ഷിതമായാണ് രാഹുല്‍ തന്റെ കടയിലേക്ക് എത്തിയതെന്ന് റാം പറയുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് ശേഷം നിരവധി സര്‍ക്കാരുദ്യോഗസ്ഥര്‍ തന്റെ കടയിലേക്ക് എത്താറുണ്ടെന്നും എന്തൊക്കെ പ്രശ്‌നങ്ങളാണ് താന്‍ നേരിടുന്നതെന്ന് ചോദിക്കാറുണ്ടെന്നും റാം പറഞ്ഞു. ജൂലൈ 26നാണ് രാഹുല്‍ ഗാന്ധി റാമിന്റെ കടയിലേക്ക് എത്തിയത്. റാമിന്റെ കുടുംബത്തെപ്പറ്റിയും അദ്ദേഹത്തിന്റെ തൊഴില്‍പ്രശ്‌നങ്ങളെപ്പറ്റിയും രാഹുല്‍ ചോദിച്ച് മനസിലാക്കി. ഈയവസരത്തില്‍ ഒരു ചെരിപ്പ് തുന്നാനും ഒട്ടിക്കാനും രാഹുല്‍ റാമിനൊപ്പം കൂടുകയും ചെയ്തു.
തനിക്കൊപ്പമിരുന്നു ചെരിപ്പുതുന്നിയതോടെ രാഹുലും തന്റെ കടയുടെ പങ്കാളിയായെന്നും റാം പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനത്തിന് ശേഷം തന്റെ കട സര്‍ക്കാരുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും റാം പറഞ്ഞു. അപകീര്‍ത്തി കേസില്‍ എംപി-എംഎല്‍എ കോടതിയില്‍ ഹാജരാകാന്‍ വേണ്ടിയാണ് രാഹുല്‍ സുല്‍ത്താന്‍പൂരിലെത്തിയത്. 2018ല്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പ്രാദേശിക ബിജെപി നേതാവായ വിജയ് മിശ്ര പരാതി നല്‍കുകയായിരുന്നു.