വിവാദമായ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് പിടികൂടി കേസ് അന്വേഷിച്ച കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണർ എച്ച്.രാമമൂർത്തി സർവീസിൽ നിന്ന് സ്വയം വിരമിച്ചു. ഏഴ് വർഷം കൂടി അദ്ദേഹത്തിന് സർവീസ് ഉണ്ടായിരുന്നു. മികച്ച സേവനത്തിന് നിരവധി ബഹുമതികൾ കേന്ദ്രസർക്കാരിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിലവിൽ ജി.എസ്.ടി അസിസ്റ്റൻ്റ് കമ്മിഷണറായിരുന്ന അദ്ദേഹം വിരമിക്കൽ താത്പര്യം അറിയിച്ച് കേന്ദ്രസർക്കാരിന് മൂന്ന് മാസം മുൻപ് തന്നെ കത്ത് നൽകിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിരമിക്കലിനുള്ള താത്പര്യം സർക്കാരിനെ അറിയിച്ചത്.
2020 ജൂലൈ മാസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി 15 കോടിയുടെ സ്വർണമാണ് ഡിപ്ളോമാറ്റിക്ക് ബാഗേജ് വഴി കടത്താൻ ശ്രമിച്ചത്. കേസ് കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോയതും എച്ച്.രാമൂർത്തിയായിരുന്നു.