സൈബർ കേസുകളിലടക്കം ഹാജരാകുന്ന പ്രമുഖ അഭിഭാഷകനില്‍ നിന്ന് ജൂണ് 21 മുതല്‍ ഈ മാസം 27 വരെയുള്ള കാലയളവിലാണ് വളരെ വിദഗ്ധമായി സംഘം പണം തട്ടിയത്. സംഭവത്തില്‍ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികളടക്കം ഹാജരാകുന്ന സീനിയർ അഭിഭാഷകനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ജൂണ്‍ 27ന് അഭിഭാഷകന്റെ വാട്സാപ്പ് നമ്ബറില്‍ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. ഒരു വിദേശ നമ്ബറില്‍ നിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വൻലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു. പിന്നാലെ ഷെയർഖാൻ ക്ലബ് 88 എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. തുടർന്ന് ബ്ലോക്ക് ടൈഗൈഴ്സ് എന്ന മൊബൈല്‍ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെട്ടു.
രണ്ടാമത് മറ്റൊരാള്‍ ഫോണില്‍ വിളിച്ചു. രണ്ട് തവണയായി 5 ലക്ഷം രൂപ ഇടാൻ ആവശ്യപ്പെട്ടു. ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചു. ഇതോടെയാണ് അഭിഭാഷകൻ കൂടുതല്‍ പണം നല്‍കുന്നത്. ഈ മാസം 27 വരെ പല ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 93 ലക്ഷം രൂപയാണ് ട്രാന്‍സ്ഫർ ചെയ്തത്. പിന്നീട് പ്രതികളെ ബന്ധപ്പെടാൻ കഴിയാതായി. ലാഭം കാണിച്ചതെല്ലാം തട്ടിപ്പായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് അഭിഭാഷകൻ സൈബർ പൊലീസില്‍ പരാതി നല്‍കിയത്.