ട്രഷറി തട്ടിപ്പ്: കൂടുതല്‍ പേർക്ക് പങ്കില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച്; ബിജുലാലിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യില്ല

0
165

തിരുവനന്തപുരം: വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. മുഖ്യപ്രതി ബിജുലാലിന്റെ ഭാര്യ സിമിയെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യില്ല. എന്നാല്‍, കേസ് വിജിലന്‍സിന് കൈമാറാന്‍ ശുപാര്‍ശ ചെയ്ത് അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന എം.ആര്‍.ബിജുലാല്‍ രണ്ടേമുക്കാല്‍ കോടിയോളം രൂപ തട്ടിയെടുത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം അക്കൗണ്ടിലേക്ക് വന്നതിനാല്‍ എഫ്.ഐ.ആറില്‍ ബിജുലാലിന്റെ ഭാര്യ സിമിയേയും പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ സിമിക്ക് തട്ടിപ്പില്‍ യാതൊരു അറിവും ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള നിഗമനം. സിമിയെ ചോദ്യം ചെയ്തെങ്കിലും അക്കൗണ്ടിലേക്ക് പണം വന്നത് അറിഞ്ഞിരുന്നില്ലെന്നായിരുന്നു മൊഴി. ബിജു ഓണ്‍ലൈനില്‍ ചീട്ടുകളിച്ച് പണം കളഞ്ഞിരുന്നതായും സിമി മൊഴി നല്‍കി. തട്ടിയെടുത്തതില്‍ അഞ്ചരലക്ഷം രൂപ ബിജുവിന്റെ സഹോദരിക്കും നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്കും തട്ടിപ്പില്‍ പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചു.

മറ്റൊരു പ്രധാനസംശയം മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്കരനെ കേന്ദ്രീകരിച്ചായിരുന്നു. ഭാസ്കരന്‍ നല്‍കിയ പാസ് വേഡും യൂസര്‍നെയിമും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ബിജു മൊഴി നല്‍കിയത് ദുരൂഹതയുണ്ടാക്കിയിരുന്നു. ഓഫീസില്‍ നിന്ന് നേരത്തെ വീട്ടില്‍പ്പോയ ദിവസം അക്കൗണ്ട് ക്ളോസ് ചെയ്യാനായാണ് പാസ് വേഡും യൂസര്‍നെയിമും നല്‍കിയതെന്നും തട്ടിപ്പ് നടത്തുമെന്ന് കരുതിയില്ലെന്നുമാണ് ഭാസ്കരന്റെ മൊഴി. മൊഴിയില്‍ കൂടുതല്‍ ദുരൂഹതകള്‍ കാണാത്തതിനാല്‍ നിലവില്‍ ബിജുവിനെ മാത്രം പ്രതിചേര്‍‍ത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. മാത്രവുമല്ല, സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതിനാല്‍ വിജിലന്‍സ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന നിയമോപദേശവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ നല്‍കാനും അസിസ്റ്റന്റ് കമ്മീഷ്ണര്‍ എം.കെ.സുള്‍ഫിക്കറിന്റെ നേതൃത്വത്തിലെ സംഘം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here