കമല ഹാരിസ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് വരുന്നതിൽ യുഎസ്സിലെ പലസ്തീൻ പ്രക്ഷോഭകർ പ്രതീക്ഷയിലെന്ന് റിപ്പോർട്ട്.

0
65

ജോ ബൈഡനെക്കാൾ ‘പലസ്തീൻ അനുഭാവ’മുള്ള കമല ഹാരിസ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് വരുന്നതിൽ യുഎസ്സിലെ പലസ്തീൻ പ്രക്ഷോഭകർ പ്രതീക്ഷയിലെന്ന് റിപ്പോർട്ട്. ജോ ബൈഡന്റെ പ്രഖ്യാപനത്തോടെ എല്ലാം മാറുകയാണെന്ന് വൈറ്റ് ഹൗസിനു മുമ്പിലെ പ്രക്ഷോഭകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബൈഡന് വോട്ട് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. തനിക്ക് ബൈഡന്റെ കാര്യത്തിലുള്ള ഉത്സാഹം ഇതിനകം നഷ്ടപ്പെട്ടിരുന്നു എന്ന് ഇവർ പറയുന്നു. ഗാസ യുദ്ധത്തിലുടനീളം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണ് ബൈഡൻ ചെയ്തിരുന്നത്.

കമല ഹാരിസിന് പലസ്തീൻ നിലപാട് ബൈഡനെക്കാൾ വളരെ മെച്ചമാണെന്നൊന്നും പ്രക്ഷോഭകർ കരുതുന്നില്ല. എന്നാൽ തമ്മിൽ ഭേദമാണ്. ഗാസയിലെ മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യാൻ വൈറ്റ് ഹൗസ് തയ്യാറാകണമെന്ന് കമല ഹാരിസ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. വളരെയേറെ സാധാരണക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി അവർ പറയുകയുണ്ടായി.

അതെസമയം പാർട്ടിയുടെയും രാജ്യത്തിന്റെയും നന്മയ്ക്കായാണ് താൻ പിന്മാറുന്നതെന്ന് പ്രസിഡണ്ട് ജോ ബൈഡൻ എക്സിൽ കുറിച്ചു. യുഎസ് തെരഞ്ഞെടുപ്പിലേക്ക് വെറും 4 മാസം മാത്രമാണ് ഇനിയുള്ളത്. ബൈഡൻ തനിക്കു പകരം കമല ഹാരിസിന്റെ പേര് നിർദ്ദേശിച്ചു. ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ട്രംപിനോട് പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു.ഷിക്കാഗോയിൽ അടുത്തമാസം 19ന് നടക്കുന്ന ഡെമോക്രാറ്റ് നാഷണൽ കൺവെൻഷനിലായിരിക്കും പുതിയ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. ബൈഡൻ നിർദ്ദേശിച്ച കമല ഹാരിസ് തന്നെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിയിൽ പറയാനാവുക.

ബൈഡന്റേതിൽ നിന്ന് വലിയ തോതിലുള്ള വ്യത്യാസമൊന്നും കമല ഹാരിസിന്റെ വിദേശനയത്തില്‍ പ്രതീക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം. ഇസ്രായേൽ അനുകൂല നിലപാട് കമലയും തുടരും. എന്നാൽ ഗാസയിലെ മാനുഷിക പ്രതിസന്ധികളെ അവർ കുറെക്കൂടി കാര്യമായി അഭിസംബോധന ചെയ്തേക്കും. കഴിഞ്ഞ നാളുകളിലെ അവരുടെ പ്രസ്താവനകളാണ് ഇക്കാര്യത്തിൽ പ്രതീക്ഷ നൽകുന്നത്. മാനുഷിക പ്രശ്നത്തെ അഭിസംബോധന ചെയ്യണമെന്ന് മാർച്ച് മാസത്തിൽ അവർ പ്രസ്താവിച്ചിരുന്നു.

ചൈനയുമായി ബന്ധപ്പെട്ട നയതന്ത്ര വിഷയങ്ങളിലും ബൈഡനെ പിന്തുടരുകയേ കമല ചെയ്യൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതെസമയം കുടിയേറ്റ പ്രശ്നങ്ങളിലും കുറെക്കൂടി മാനുഷികമായ സമീപനത്തിന് അവർ ശ്രമിച്ചേക്കുമെന്നും ചില രാഷ്ട്രീട നിരീക്ഷകർ പറയുന്നുണ്ട്. മെക്സിക്കൻ ബോർഡറിലെ പ്രശ്നം വെറുമൊരു രാഷ്ട്രീയ പ്രശ്നമായി ചുരുക്കി കാണരുതെന്ന് അവർ അടുത്തിടെ പ്രസ്താവിക്കുകയാണ്ടായി. അത് കുട്ടികളുടെയും കുടുംബങ്ങളുടെയും സ്ത്രീകളുടെയുമെല്ലാം പ്രശ്നനമാണെന്നും കുറെക്കൂടി വിശാലമായി അഭിസംബോധന ചെയ്യപ്പെടണമെന്നും അവർ പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here